ന്യൂഡെൽഹി: കര്‍ഷക സമരം 100 ദിവസം പിന്നിടുമ്പോള്‍ ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് മുതിരാതെ കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രം സമരത്തിന് പിന്നില്‍ സര്‍ക്കാരിനെതിരായ ഗൂഢാലോചന ആണെന്നാണ് ഇപ്പോള്‍ ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിൽ കര്‍ഷക സമരം തിരിച്ചടി ആവാതിരിക്കാന്‍ ശക്‌തമായ പ്രചാരണങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്.
പൗരത്വ ബില്‍ പോലെയുള്ള സമരങ്ങളോട് സ്വീകരിച്ച നയമല്ല കര്‍ഷക സമരത്തോട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഡെല്‍ഹി അതിര്‍ത്തികളില്‍ തടഞ്ഞെങ്കിലും അവിടങ്ങളില്‍ തങ്ങാനും പ്രതിഷേധിക്കാനും സമരക്കാരെ സര്‍ക്കാര്‍ അനുവദിച്ചു. പത്തോളം തവണ ചര്‍ച്ചക്കും സര്‍ക്കാര്‍ വേദി ഒരുക്കി. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്‌തമാക്കിയെങ്കിലും പിടിവാശി ഇല്ലെന്ന് സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നതായിരുന്നു സര്‍ക്കാര്‍ നടപടികള്‍.
പക്ഷേ, 100 ദിവസം പിന്നിടുമ്പോള്‍ സമരത്തോട് സര്‍ക്കാരിനുള്ളത് പഴയ സമീപനമല്ല. സമരം ഉടന്‍ ഒത്തുതിര്‍പ്പാക്കണം എന്ന ലക്ഷ്യത്തില്‍ നിന്നും സര്‍ക്കാര്‍ ഇതിനകം പിന്‍വാങ്ങി കഴിഞ്ഞു. സമരത്തോടും ചര്‍ച്ചയോടും മെല്ലെപോക്ക് നയമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സമരം നൂറ് ദിവസം പിന്നിടുമ്പോൾ രാഷ്‌ട്രീയ പാർട്ടികളുടെ പിന്തുണയിൽ ഉണ്ടായ കുറവും അതിനൊരു കാരണമാണ്. കർഷകർ മനംമടുത്ത് സമരം അവസാനിപ്പിച്ച് പോവുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.
പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ തുടരുന്നെങ്കിലും അത് പഴയത് പോലെ അത്ര ശക്‌തമല്ല. ചര്‍ച്ചകള്‍ക്ക് ഇപ്പോഴും തയാറാണെന്ന് വ്യക്‌തമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ അതുകൊണ്ട് തന്നെ ഉപാധി വച്ചാണ് കര്‍ഷകരെ ക്ഷണിക്കുന്നത്. കേരളം, ബംഗാൾ, അസം, തമിഴ്‌നാട് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കരുതലോടെയാണ് കേന്ദ്രം നീങ്ങുന്നത്.
Read Also: അനധികൃത ബാനറുകളും പോസ്‌റ്ററുകളും വേണ്ട; തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി