കൊച്ചി: പൊതുസ്‌ഥലങ്ങളിലെ അനധികൃത ബാനറുകളും പോസ്‌റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ നടപ്പാക്കാനുള്ള അധികാരം സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനുണ്ടാകും. പൊതുസ്‌ഥലങ്ങളിലെ അനധികൃത ബോർഡുകളും ബാനറുകളും നീക്കണമെന്ന ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
അനധികൃത ബാനറുകളോ പോസ്‌റ്ററുകളോ സ്‌ഥാപിക്കാൻ ഒരു രാഷ്‌ട്രീയ കക്ഷിയേയും അനുവദിക്കരുതെന്നും കോടതി നിർദേശിച്ചു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റേതാണ് നിർദേശം. ഉത്തരവിന്റെ പകർപ്പ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നൽകാനും കോടതി ആവശ്യപ്പെട്ടു.
അനധികൃത ബോർഡുകളും ബാനറുകളും ഒഴിവാക്കാൻ 25ൽ അധികം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും പൊതുസ്‌ഥലങ്ങളിൽ ഇവ വ്യാപകമാണ്. ഇതുസംബന്ധിച്ച് അമിക്കസ്‌ക്യൂറിയും റിപ്പോർട് നൽകിയിട്ടുണ്ട്. അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ കളക്‌ടർമാർ നടപടി സ്വീകരിക്കുന്നുണ്ടെന്നും കോവിഡും തിരഞ്ഞെടുപ്പും മൂലമാണ് റിപ്പോർട് വൈകുന്നതെന്നുമായിരുന്നു സർക്കാർ വിശദീകരണം. റിപ്പോർട് സമർപ്പിക്കാൻ സർക്കാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഹരജികൾ പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി.
Read also: ഇന്ധനവില വർധന മൂലം കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിൽ; നിർമല സീതാരാമൻ