ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ധർമ്മ സങ്കടത്തിലാണെന്ന് വ്യക്‌തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവിലയിൽ ഉണ്ടാകുന്ന ഉയർച്ച സാധാരണക്കാരായ ആളുകൾക്ക് ദുരിതമാണെന്നും, അതിനാൽ തന്നെ വിലവർധന പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരും സംസ്‌ഥാനങ്ങളും തമ്മിൽ ചർച്ച നടത്തണമെന്നും മന്ത്രി വ്യക്‌തമാക്കി. ഡെൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇന്ധനവില വർധനയെ പറ്റി സംസാരിച്ചത്.
കേന്ദ്രസർക്കാരിന് ലഭിക്കുന്ന നികുതിയിൽ 41 ശതമാനവും സംസ്‌ഥാനങ്ങൾക്ക് ഉള്ളതാണെന്നും, ഇതിൽ സെസ് മാത്രമല്ല ഉൾപ്പെടുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി, സംസ്‌ഥാനങ്ങളുടെ വാറ്റ് നികുതി ഇവയെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് വ്യക്‌തമാക്കിയ മന്ത്രി ഇത് സർക്കാറുകളുടെ പ്രധാന വരുമാനമാണെന്നും കൂട്ടിച്ചേർത്തു. കൂടാതെ നിലവിൽ രാജ്യത്ത് ഇന്ധനവില വർധന മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്രവും, സംസ്‌ഥാനങ്ങളും തമ്മിൽ ചർച്ച നടത്തുകയാണ് മാർഗമെന്ന് മന്ത്രി വ്യക്‌തമാക്കി.
ഒപ്പം തന്നെ രാജ്യം തിരിച്ചു വരവിന്റെ പാതയിലാണെന്നും, ഇന്ധനവിലയിൽ രാജ്യത്ത് ഉണ്ടാകുന്ന വർധന തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്ത് പ്രതിദിനം ഉയരുന്ന ഇന്ധനവിലയിൽ പരിഹാരം കാണുന്നതിനായി കേന്ദ്രവും സംസ്‌ഥാനങ്ങളും ധാരണയിലെത്തണമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് നേരത്തെ തന്നെ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു.
Read also : വീറോടെ കർഷകർ; രാജ്യത്ത് കർഷക സമരം നൂറാം ദിനത്തിലേക്ക്