മഞ്ചേരി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 110 വയസുകാരിക്ക് രോഗമുക്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത് കോവിഡിൽ നിന്ന് മുക്തി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് പാത്തു. പ്രായത്തിന്റെ വെല്ലുവിളി മറികടന്ന് വിദഗ്ധ ചികിത്സ നൽകി കോവിഡിന്റെ പിടിയിൽനിന്നും 110 വയസുകാരിയെ രക്ഷിച്ചത് അഭിമാനകരമായ കാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ചികിത്സക്കു നേതൃത്വം നൽകിയ മെഡിക്കൽ കോളേജിലെ എല്ലാവരെയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 18നാണ് പാത്തുവിന് രോഗം സ്ഥിരീകരിച്ചത്. മകളിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് പാത്തുവിന് രോഗം ബാധിച്ചത്. നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്. പരിഭ്രമങ്ങളില്ലാതെ ശാന്തമായാണ് ഇവർ ചികിത്സയോട് പ്രതികരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രോഗമുക്തി നേടി തിരിച്ചുവന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് പാത്തുവിന്റെ കുടുംബാംഗങ്ങൾ പറഞ്ഞു. മികച്ച പരിചരണം നൽകിയ ആശുപത്രി ജീവനക്കാർക്കും സർക്കാരിനും ആരോഗ്യവകുപ്പിനും നന്ദിയറിയിക്കുന്നതായും അവർ പറഞ്ഞു. രോഗമുക്തി നേടിയെങ്കിലും 14 ദിവസം കൂടി പാത്തു വീട്ടിൽ നിരീക്ഷണത്തിൽ തുടരണം.
കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും 105 വയസുകാരി അഞ്ചൽ സ്വദേശിനി അസ്മ ബീവി, എറണാകുളം കളമശേരി മെഡിക്കൽ കോളേജിൽ നിന്നും 103 വയസുകാരൻ ആലുവ മാറമ്പള്ളി സ്വദേശി പരീദ് എന്നിവർ പ്രായത്തിന്റെ തടസം മറികടന്ന് അടുത്തിടെ കോവിഡ് മുക്തി നേടിയിരുന്നു.