ഇസ്‌ലാമാബാദ്: വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ നടപടി എടുക്കാൻ കാലതാമസം വരുത്തിയ 12 പോലീസുകാരെ പുറത്താക്കി പാകിസ്‌ഥാൻ സർക്കാർ. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ സര്‍ക്കാരാണ് പോലീസ് ഉദ്യോഗസ്‌ഥരെ പുറത്താക്കിയത്.
ക്ഷേത്രത്തിന് നേരെ ഭീഷണിയുണ്ടായിട്ടും വേണ്ടത്ര സംരക്ഷണം നല്‍കുന്നതില്‍ വീഴ്‌ച വരുത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് 33 പോലീസ് ഉദ്യോഗസ്‌ഥരെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു.
2020 ഡിസംബര്‍ 30നാണ് വടക്ക് പടിഞ്ഞാറന്‍ പാകിസ്‌ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രം തകർക്കപ്പെട്ടത്. ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയും ചെയ്‌തുവെന്ന് പ്രദേശവാസികള്‍ പറഞ്ഞിരുന്നു.
കേസിൽ തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ട 26 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. ജാമിയത്ത് ഉലെമ ഇസ്‌ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പുനരുദ്ധാരണം നടന്ന ക്ഷേത്രത്തിന്റെ ഭാഗങ്ങളെല്ലാം ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നു.
ഇസ്‌ലാമാബാദില്‍ ഹിന്ദുവിഭാഗത്തിന് ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്. ഇതോടെ ന്യൂനപക്ഷമായ ഹിന്ദു മതത്തിലുള്ളവരുടെ അവകാശലംഘനമാണ് നടന്നതെന്ന വിമര്‍ശനം ശക്‌തമായി. ഇതിന് പിന്നാലെയാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. സംഭവത്തിൽ പാകിസ്‌ഥാൻ സുപ്രീം കോടതിയും കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
Also Read: ‘ഇന്ത്യയിലെത്തിയ ചൈനീസ് സൈനികരോട് പ്രധാനമന്ത്രി മൗനം പാലിക്കുന്നതെന്തിന്?’; രാഹുൽ ഗാന്ധി