ന്യൂഡെൽഹി: ഇതാണോ മതേതര ഇന്ത്യയെന്ന ചോദ്യവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. പാകിസ്‌ഥാനിൽ ക്ഷേത്രം തകർത്ത സംഭവവും മധ്യപ്രദേശിലെ ഇൻഡോറിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണവും, അതിന് നേരെയുണ്ടായ പ്രതികരണവും താരതമ്യം ചെയ്‌ത് ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
“പാകിസ്‌ഥാനിൽ ക്ഷേത്രം ആക്രമിക്കപ്പെട്ടു, 26 മുസ്‌ലിംകളെ അറസ്‌റ്റ് ചെയ്‌തു, മാദ്ധ്യമങ്ങൾ റിപ്പോർട്ട് നൽകി, സുപ്രീം കോടതി നോട്ടീസ് അയച്ചു. എന്നാൽ ഇന്ത്യയിലെ മധ്യപ്രദേശിൽ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം ഉണ്ടായപ്പോൾ, ദേശീയ സുരക്ഷാ നിയമപ്രകാരം മുസ്‌ലിംകൾക്ക് നേരെ കേസെടുത്തു, മാദ്ധ്യമങ്ങൾ നിശബ്‌ദരായി, സുപ്രീം കോടതി കാര്യമായി എടുത്തില്ല,”- പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റിൽ പറയുന്നു.
Secular India? Where have we come? pic.twitter.com/plS6acckIV
— Prashant Bhushan (@pbhushan1) January 1, 2021
ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ പാകിസ്‌ഥാൻ സുപ്രീം കോടതി സ്വമേധയാ നോട്ടീസ് അയച്ചിരുന്നു. സ്‌ഥലം സന്ദർശിച്ച് ജനുവരി നാലിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്‌റ്റിസ് ന്യൂനപക്ഷ കമ്മീഷന് നിർദേശം നൽകുകയും ചെയ്‌തിരുന്നു.
ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയും ചെയ്‌തുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജാമിയത്ത് ഉലെമ ഇസ്‌ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പുനരുദ്ധാരണം നടന്ന ക്ഷേത്രത്തിന്റെ ഭാഗങ്ങളെല്ലാം ആക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.
അതേസമയം, രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സംഭാവന സ്വീകരിച്ചുള്ള റാലിക്കിടെയാണ് ഇന്‍ഡോറില്‍ ജയ് ശ്രീറാം മുഴക്കി പള്ളിക്കു നേരെ ആക്രമണം ഉണ്ടായത്. ജയ്ശ്രീറാം വിളിച്ച് 200ലധികം പേര്‍ പള്ളിക്കു പുറത്ത് സംഘടിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലേറും നടത്തി. കാവി പതാകകള്‍ ഉയര്‍ത്തി പള്ളിയില്‍ കയറി മിനാരങ്ങള്‍ തകര്‍ക്കാനും ശ്രമിച്ചിരുന്നു.
Also Read: വാഗമണ്‍ നിശാപാര്‍ട്ടി; അന്വേഷണം ക്രൈം ബ്രാഞ്ചിന്