തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് സഹായ പദ്ധതി നടപ്പാക്കുന്നത്. ലോക എംഎസ്‌എംഇ (മൈക്രോ, സ്‌മാൾ ആൻഡ് മീഡിയം സൈസ്‌ഡ് എന്റർപ്രൈസസ്) ദിനത്തോട് അനുബന്ധിച്ച് നടന്ന വെബിനാറില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവാണ് പദ്ധതി പ്രഖ്യാപിച്ചത്.
രണ്ടാം കോവിഡ് തരംഗത്തില്‍ ചെറുകിട സൂക്ഷ്‌മ ഇടത്തരം മേഖലകള്‍ക്ക് കനത്ത നഷ്‌ടമാണ് ഉണ്ടായിട്ടുളത്. ഒരു മാസത്തില്‍ ഏറെ നീണ്ടു നിന്ന ലോക്ക്‌ഡൗണിനും ഇപ്പോഴും തുടരുന്ന നിയന്ത്രണങ്ങള്‍ക്കും ഇടയില്‍ നേരിയ ആശ്വാസം നൽകാനാണ് സർക്കാരിന്റെ പദ്ധതികൾ.
വ്യവസായ ഭദ്രത സ്‌കീമിന്റെ ഭാഗമായി സംരംഭങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നല്‍കുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇത്തരത്തില്‍ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. സംരംഭകത്വ സഹായ പദ്ധതി പ്രകാരമുള്ള ധനസഹായവും വര്‍ധിപ്പിക്കും.
വ്യവസായിക പിന്നോക്ക ജില്ലകളിലും, മുന്‍ഗണനാ വ്യവസായ സംരംഭങ്ങള്‍ക്കും നല്‍കുന്ന സബ്‌സിഡിയും ഉയര്‍ത്തിയിട്ടുണ്ട്. കെഎസ്‌ഐഡിസി വായ്‌പകള്‍ക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കുകയും, ഇതിന്റെ മൂന്നു മാസത്തെ പലിശയും ഒഴിവാക്കി നല്‍കുകയും ചെയ്‌തിട്ടുണ്ട്. കെഎസ്‌ഐഡിസി മുഖേനെ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി 5 ശതമാനം നിരക്കില്‍ ലോൺ അനുവദിക്കുന്ന പദ്ധതിയും നടപ്പാക്കും
നോര്‍ക്ക റൂട്ട്‌സ് വഴിയാണ് പദ്ധതി നടപ്പാക്കുക. ആരോഗ്യസംരക്ഷണ മേഖലയിലെ വ്യവസായങ്ങള്‍ക്കായി പ്രത്യേക ലോണ്‍ പാക്കേജ് സര്‍ക്കാര്‍ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് സമാശ്വാസ പദ്ധതി ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ വരുന്നത്. പ്രതിസന്ധി നേരിടുന്ന സംരംഭങ്ങളെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് പദ്ധതി സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തൽ.
Also Read: കെഎസ്ആർടിസി; ഡയറക്‌ടർ ബോർഡിൽ നിന്ന് രാഷ്‌ട്രീയക്കാരെ ഒഴിവാക്കാൻ തീരുമാനം