കോഴിക്കോട്: ജില്ലയിലെ കണ്ടൈയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ചു. രോഗവ്യാപനം രൂക്ഷമാകുന്നത് ഒഴിവാക്കാൻ പുറപ്പെടുവിച്ച കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നടപടി.
കണ്ടൈയ്ൻമെന്റ് സോണുകളിൽ പൊതു, സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായും നിരോധിച്ചു. തൊഴിൽ, അവശ്യസേവനങ്ങൾ എന്നിവക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കാൻ പോലീസ് മേധാവികൾക്ക് കളക്‌ടർ നിർദേശം നൽകി.
കണ്ടൈയ്ൻമെന്റ് സോണുകളിലെ ആരാധനാലയങ്ങളിൽ അനുഷ്‌ഠാനങ്ങളും ചടങ്ങുകളും നടത്താനെ പാടുള്ളു. ഇതിൽ അഞ്ചിൽ കൂടുതൽ ആളുകൾ പങ്കെടുക്കരുത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി നിയോഗിക്കപ്പെട്ട സെക്‌ടറൽ മജിസ്‌ട്രേറ്റുമാർ കണ്ടൈയ്ൻമെന്റ് സോണുകളിൽ നിരീക്ഷണത്തിന് ഉണ്ടാകും.
രോഗവ്യാപനം വിശകലനം ചെയ്‌ത് ഓരോ ദിവസവും പ്രഖ്യാപിക്കുന്ന കണ്ടൈയ്ൻമെന്റ് സോണുകളുടെ വിവരം കോവിഡ് ജാഗ്രതാ പോർട്ടലിൽ ലഭ്യമാണ്. രോഗവ്യാപനം അതിതീവ്രമായ തുടരുന്നത് ജില്ലയെ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read also: ജില്ലയിൽ സഞ്ചാരികളുടെ ബൈക്ക് മോഷണം; 4 പേർ അറസ്‌റ്റിൽ