മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയിൽ തേനീച്ചയുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. കുഴിമണ്ണ മൂന്നാം വാർഡിൽ മുണ്ടപറമ്പ് പൊറ്റമ്മക്കുന്നത്തെ ഫർണിച്ചർ തൊഴിലാളികൾക്കാണ് കുത്തേറ്റത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം. പരുന്ത് റാഞ്ചിയ തേനീച്ചക്കൂട് താഴെയിട്ടതോടെയാണ് തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.
തൊഴിലാളികൾ ജോലി ചെയ്‌തിരുന്ന ഷെഡിന് നൂറ് മീറ്റർ ദൂരത്തുള്ള മരത്തിലുള്ള കൂട് പരുന്ത് റാഞ്ചി ഷെഡിന്റെ ഭാഗത്തേക്ക് ഇട്ടതാണ് അപകടത്തിന് കാരണം. ഷെഡിന് മുകളിൽ തേനീച്ചക്കൂട് വീണതോടെ ഇവ കൂട്ടമായി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. ഫർണിച്ചർ ഷെഡ് ഉടമ മുണ്ടംപറമ്പ് പുല്ലുപറമ്പൻ കൊട്ടക്കാട്ടിൽ അബൂബക്കർ, ഇതര സംസ്‌ഥാന തൊഴിലാളിയായ ശരീഫ് എന്നിവർക്കാണ് അധികം കുത്തേറ്റത്.
കുത്തേറ്റവരിൽ പകുതിയിലധികം പേർ ഫർണിച്ചർ ജോലി ചെയ്യുന്ന ഇതര സംസ്‌ഥാന തൊഴിലാളികളാണ്. ഇതിൽ എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവർ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിൽസ തേടി.
Most Read: മലയോര മേഖലകളിൽ മഴ കനക്കും; അതീവ ജാഗ്രതയിൽ കുട്ടനാട്