റിയാദ് : സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കുള്ളിൽ 1,782 തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്. മാർച്ച് 25 മുതൽ 31 വരെയുള്ള കണക്കുകളാണിത്. മാനവവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയ ഉദ്യോഗസ്‌ഥര്‍ നടത്തിയ പരിശോധനയിലാണ് ഇത്ര ചെറിയ കാലയളവിനുള്ളിൽ ഇത്രയും വലിയ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്.
17,050 പരിശോധനകളാണ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയത്. ഇതിലാണ് 1,782 തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. സ്വകാര്യ മേഖലയില്‍ തൊഴില്‍ വ്യവസ്‌ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് പരിശോധനകൾ സംഘടിപ്പിച്ചത്. വിവിധ മാദ്ധ്യമങ്ങള്‍ വഴി മന്ത്രാലയത്തിന് 1,004 റിപ്പോര്‍ടുകള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ അവയും പരിശോധനാ പരിധിയിൽ ഉൾപ്പെടുത്തി.
1,782 തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിന് പുറമേ, 186 ആരോഗ്യ മുന്‍കരുതല്‍ നടപടി ലംഘനങ്ങളും റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്. ഒപ്പം തന്നെ രാജ്യത്തെ 2,145 സ്‌ഥാപന ഉടമകള്‍ക്ക് താക്കീത് നല്‍കിയതായി മന്ത്രാലയം വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു