ഫറോക്ക്: പന്തെടുക്കാൻ പുഴയിൽ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കരുവൻതിരുത്തി വേട്ടുവൻതൊടി അബ്‌ദുൾ ഗഫൂറിന്റെ മകൻ മുർഷിദ് (18) ആണ് മരിച്ചത്. പുഴയിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കവെ ഒഴുക്കിൽപ്പെടുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ടാണ് സംഭവം. കരുവൻതിരുത്തി ഓലശ്ശേരി കടവിന് സമീപം കുട്ടികൾ പന്തുകളിച്ചുകൊണ്ടിരിക്കെ പന്ത് പുഴയിൽ വീണു. അതുവഴി പോകുകയായിരുന്ന മുർഷിദ് പന്തെടുത്തുകൊടുക്കാൻ പുഴയിൽ ഇറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
മീഞ്ചന്ത ഫയർഫോഴ്‌സും നാട്ടുകാരും കോസ്‌റ്റ് ഗാർഡും ഫറോക്ക് പോലീസും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 8.15ഓടെയാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം പോസ്‌റ്റ്‌മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഫാറൂഖ് കോളേജിൽ ഡിഗ്രി വിദ്യാർഥിയാണ്. മാതാവ്: സലീന, സഹോദരങ്ങൾ: മുബഷീർ, അബ്‌ദുൾ ഫത്താഹ്, നബുഹാൻ, മുഫീദ.
Read also: ഭൂരിപക്ഷം കർഷകരും നിയമത്തെ അനുകൂലിക്കുന്നു; കേന്ദ്ര സത്യവാങ് മൂലം സുപ്രീം കോടതിയിൽ