ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര സർക്കാർ. നിയമങ്ങൾ നടപ്പിലാക്കിയത് കൂടിയാലോചനക്ക് ശേഷമാണെന്നും ഭൂരിപക്ഷം കർഷകരും നിയമങ്ങളെ അനുകൂലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.
അതേസമയം, 46 ദിവസത്തെ പ്രക്ഷോഭത്തിനൊടുവിൽ കാർഷിക നിയമങ്ങൾ ഉടനെ നടപ്പാക്കരുതെന്ന് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിലുള്ള സമിതി രൂപീകരിച്ച് നിയമങ്ങളെ കുറിച്ച് തീരുമാനം എടുക്കുന്നത് വരെ മരവിപ്പിക്കാനും നിർദ്ദേശം നൽകിയേക്കും. തുടർന്ന്, സമരവേദി മാറ്റണമെന്നും മുതിർന്നവരും സ്‌ത്രീകളും തിരികെ പോകണമെന്നും കർഷക സംഘടനകളോട് കോടതി അഭ്യർഥിച്ചു. പ്രശ്‌ന പരിഹാരത്തിന് സർക്കാർ തയാറാകാത്തതിൽ രൂക്ഷ വിമർശനമുയർത്തിയാണ് കോടതി ഇടപെടൽ.
8 റൗണ്ട് ചർച്ച നടന്നിട്ടും പ്രശ്‌നം തീർപ്പാക്കാൻ സർക്കാരിന് കഴിയാത്തതിൽ കോടതി കടുത്ത അതൃപ്‌തി അറിയിച്ചു. രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന സമരത്തിന്റെ പശ്‌ചാത്തലത്തിലാണ് സുപ്രീംകോടതി കേസ് പരിഗണിച്ചത്. അതേസമയം കര്‍ഷകര്‍ ചര്‍ച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.
എന്നാൽ,സമരം തണുപ്പിക്കാനുള്ള കേന്ദ്രത്തിന്റെ പുതിയ തന്ത്രമാണിതെന്നും സുപ്രീം കോടതി സർക്കാരിന് കൂട്ടുനിൽക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിലൂടെ കർഷകരെ പ്രക്ഷോഭത്തിൽ നിന്ന് പിന്തിരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
Also Read: ജീവനക്കാർ അധികം; നിയമന നിരോധനം ഏർപ്പെടുത്താൻ കെഎസ്ആർടിസി