ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി രക്ഷാദൗത്യം പുരോഗമിക്കുന്നു. 19 വിമാനങ്ങൾ ഇന്നെത്തുമെന്ന് വ്യോമയാന മന്ത്രി അറിയിച്ചു. ബുക്കറെസ്‌റ്റിൽ നിന്ന് എട്ടും ബുഡാപെസ്‌റ്റിൽ നിന്ന് അഞ്ചും വിമാനങ്ങൾ എത്തും. മറ്റ് മൂന്നിടങ്ങളിൽ നിന്നായി ആറ് വിമാനങ്ങളും സർവീസ് നടത്തും.
ഇതിനിടെ യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യവുമായി വ്യോമസേനയുടെ നാലാം വിമാനവുമെത്തി. യുക്രൈനിലെ ഇന്ത്യക്കാരുമായി വ്യോമസേനയുടെ ഒരു വിമാനം കൂടി മടങ്ങിയെത്തി. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 628 വിദ്യാർത്ഥികളാണ് ഇന്ത്യയിൽ എത്തിയത്. പോളണ്ടിൽ നിന്ന് 220 യാത്രക്കാരുമായാണ് അവസാനത്തെ വിമാനം എത്തിയത്. ഹംഗറി, റുമാനിയ എന്നിവിടങ്ങളിൽ നിന്നായിരുന്നു മറ്റ് വിമാനങ്ങൾ.
അവസാന ഇന്ത്യക്കാരനേയും തിരിച്ചെത്തിക്കുന്നത് വരെ സർക്കാരിന് വിശ്രമമില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പ്രതികരിച്ചു. അതേസമയം, യുക്രൈനിൽ നിന്ന് ഡെൽഹിയിൽ എത്തുന്ന മലയാളികളെ നാട്ടിൽ എത്തിക്കാനായി സംസ്‌ഥാന സർക്കാർ മൂന്ന് വിമാനങ്ങൾ ചാർട്ടർ ചെയ്‌തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഒരു വിമാനം രാവിലെ ഒൻപതരക്ക് യാത്ര തിരിച്ചു. മറ്റൊരു വിമാനം ഉച്ചതിരിഞ്ഞ് മൂന്നരക്കും വൈകിട്ട് ആറരക്കും ഡെൽഹി വിമാനത്താവളത്തിൽ നിന്ന് തിരിക്കും. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഡെസ്‌ക് യുക്രൈനിൽ നിന്ന് എത്തുന്നവരുടെ തുടർയാത്രയും മറ്റ് ആവശ്യങ്ങളും ഏകോപിപ്പിക്കും.
നെടുമ്പാശേരിയിൽ നിന്ന് കാസർഗോട്ടേക്കും തിരുവനന്തപുരത്തേക്കും ബസ് സർവീസുകൾ ഉണ്ടാകും. സംസ്‌ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും നോർക്ക ഡെസ്‌കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.
Most Read: നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിച്ച് ക്രൈം ബ്രാഞ്ച്