കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാത്തതിനാൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി ക്രൈം ബ്രാഞ്ച് സമയം തേടി. പ്രതികളുടെ ശബ്‌ദ സാമ്പിളുകൾ ശേഖരിക്കണമെന്ന് ക്രൈം ബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു.
കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താൻ ഉണ്ടെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തില്‍ കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മാര്‍ച്ച് ഒന്നു വരെയാണ് എറണാകുളം അഡീഷണൽ സ്‌പെഷ്യൽ സെഷന്‍സ് കോടതി സമയം നല്‍കിയിരുന്നത്.
ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പോലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും ആയിരുന്നു ദിലീപ് കോടതിയില്‍ വാദിച്ചത്.
Read Also: യുക്രൈൻ രക്ഷാദൗത്യം; മലയാളികളെ നാട്ടിലെത്തിക്കാൻ ഡെൽഹിയിൽ നിന്ന് പ്രത്യേക വിമാനം