ഇസ്‌ലാമാബാദ്: തെക്കൻ പാകിസ്‌ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ 20 മരണം. ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റുവെന്ന് സർക്കാർ ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ മേൽക്കൂരകളും മതിലുകളും തകർന്നുവീണാണ് കൂടുതൽ മരണം സംഭവിച്ചത്. ആളുകൾ ഉറങ്ങി കിടക്കുമ്പോഴായിരുന്നു ദുരന്തം. വൈദ്യുതി നിലച്ചതിനാൽ ആശുപത്രിയിൽ പ്രവേശിച്ചവരെ ആരോഗ്യ പ്രവർത്തകർ ടോർച്ച് ലൈറ്റും മറ്റും ഉപയോഗിച്ചാണ് ചികിൽസിച്ചതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു.
വിദൂര പർവത നഗരമായ ഹർനായിലാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടുത്തെ മോശപ്പെട്ട റോഡുകളും, പവർ കട്ടും മൊബൈൽ റേഞ്ച് ഇല്ലായ്‌മയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്‌ടിച്ചു. മരിച്ചവരിൽ ഒരു സ്‌ത്രീയും ആറ് കുട്ടികളുമുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്‌ഥൻ സുഹൈൽ അൻവർ ഹാഷിമി അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി പ്രദേശങ്ങളിലേക്ക് ഹെലികോപ്‌റ്ററുകൾ അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം, പരിക്കേറ്റവരുടെയും മരിച്ചവരുടെയും എണ്ണം ഇനിയും ഉയർന്നേക്കുമെന്ന് ബലൂചിസ്‌ഥാൻ മേഖലയിലെ ഡിസാസ്‌റ്റർ മാനേജ്മെന്റ് അതോറിറ്റി മേധാവി നസീർ നാസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Also Read: ലഖിംപുർ കൂട്ടക്കൊല; സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി