ന്യൂഡെൽഹി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ കർഷകരെ ഉൾപ്പടെ വാഹനം പിടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. സംഭവത്തിന് പിന്നാലെയുള്ള അന്വേഷണത്തിൽ യുപി പോലീസിന്റെ സമീപനം, രാഷ്‌ട്രീയ വിവാദങ്ങൾ എന്നിവയുടെ പശ്‌ചാത്തലത്തിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.
ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് ഇന്ന് കെസി വാദം കേൾക്കുകയും ചെയ്യും. കഴിഞ്ഞ ഒക്‌ടോബർ മൂന്നാം തീയതിയാണ് മന്ത്രിമാർക്കെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിന് ഇടയിലേക്ക് വാഹനം ഓടിച്ചു കയറ്റി കൂട്ടക്കൊല നടത്തിയത്. സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനവ്യൂഹമാണ് കർഷകർക്ക് നേരെ പാഞ്ഞു കയറിയത്.
നിലവിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും, പ്രിയങ്ക ഗാന്ധിക്കും മരിച്ച കർഷകരുടെ കുടുംബത്തെ കാണാൻ അനുമതി നൽകിയിരുന്നു. അതേസമയം മറ്റ് മിക്ക നേതാക്കൾക്കും ലഖിംപുരിലേക്കുള്ള യാത്ര നിഷേധിക്കുന്നുണ്ട്. ലഖിംപുർ സന്ദർശിക്കാൻ പോയ പ്രിയങ്ക ഗാന്ധിയെ കഴിഞ്ഞ ഞായറാഴ്‌ച കസ്‌റ്റഡിയിൽ എടുക്കുകയും തുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ ശക്‌തമായതോടെയാണ് ഇന്നലെ ഉച്ചയോടെ പ്രിയങ്കയെ മോചിപ്പിച്ചത്.
Read also: ഗുജറാത്തിലെ കോടികളുടെ ലഹരിവേട്ട; കേസ് എൻഐഎ ഏറ്റെടുത്തു