ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌ടോബര്‍ വരെ ജമ്മു കശ്‌മീരില്‍ സുരക്ഷാ സേന വധിച്ചത് വിവിധ സംഘടനകളുമായി ബന്ധമുള്ള 200 തീവ്രവാദികളെ.
സുരക്ഷാ സേനയുടെ കണക്കുകള്‍ പ്രകാരം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്, ഇന്ത്യന്‍ ആര്‍മി, ജമ്മു കശ്‌മീര്‍ പോലീസ് എന്നിവ ജൂണില്‍ 49 തീവ്രവാദികളെ വധിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
കൂടാതെ ജമ്മു കശ്‌മീരില്‍ ഏപ്രിലില്‍ 28 ഭീകരരെയും ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ 21 വീതം ഭീകരരെയും വധിച്ചു. ഒക്‌ടോബര്‍ വരെ 138 തീവ്രവാദികളെ വധിച്ച തെക്കന്‍ കശ്‌മീരിലാണ് ഏറ്റവുമധികം ഏറ്റുമുട്ടലുകള്‍ നടന്നതെന്ന് കണക്കുകള്‍ വ്യക്‌തമാക്കുന്നു.
അതേസമയം തീവ്രവാദ ഗ്രൂപ്പുകളിലേക്ക് പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്‌ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഷോപ്പിയന്‍, പുല്‍വാമ തുടങ്ങിയ പ്രദേശങ്ങളില്‍ 98 തീവ്രവാദികളെയാണ് സേന വധിച്ചത്. കൂടാതെ പാകിസ്‌ഥാന്‍ സൈന്യത്തിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദിന്റെ 72 ഭീകരരെയും ഇന്ത്യന്‍ സുരക്ഷാ സേന വധിച്ചതായാണ് കണക്ക്.
Read Also: ആരോഗ്യത്തിനാണ് പ്രാധാന്യം; പടക്കങ്ങൾ നിരോധിച്ച് രാജസ്‌ഥാൻ
ലഷ്‌കര്‍-ഇ-തായ്ബ (എല്‍ഇടി) യിലെ 59 തീവ്രവാദികളെയും ജമ്മു കശ്‌മീരില്‍ ഇന്ത്യന്‍ സുരക്ഷാ സേന കൊലപ്പെടുത്തി. ജയ്ഷ്-ഇ-മുഹമ്മദിന്റെ 37 ഭീകരരെയും സുരക്ഷാ സേന ഉൻമൂലനം ചെയ്‌തതായി ഡാറ്റയില്‍ പരാമര്‍ശിക്കുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഉള്‍പ്പെടെയുള്ള വിവിധ ഭീകര സംഘടനകളില്‍ നിന്നുള്ളവരാണ് മറ്റ് 32 തീവ്രവാദികള്‍.
അതേസമയം ഐഎസ്ഐയുടെയും കരസേനയുടെയും ഉന്നത നേതൃത്വവുമായി പാകിസ്‌ഥാന്‍ നടത്തിയ കൂടിക്കാഴ്‌ചക്ക് ശേഷം ജമ്മു കശ്‌മീരില്‍ അശാന്തി സൃഷ്‌ടിക്കാനും പ്രദേശവാസികളെ ലക്ഷ്യമിടാനും ഹിസ്ബുളിനെ ചുമതലപ്പെടുത്തിയതായി രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.
Read Also: കുമ്മനത്തിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; 24 ലക്ഷം നൽകി ഒത്തുതീർപ്പാക്കി