തിരുവനന്തപുരം: സംസ്‌ഥാന ബിജെപി മുൻ അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ 24 ലക്ഷം രൂപ പരാതിക്കാരന് നൽകിയാണ് കേസ് ഒത്തു തീർപ്പാക്കിയത്. പണം ലഭിച്ചതോടെ പരാതിക്കാരനായ ഹരികൃഷ്‌ണൻ പോലീസിന് നൽകിയ പരാതി പിൻവലിച്ചു. മുഴുവൻ പണവും ലഭിച്ചെന്നും എഫ്ഐആർ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും ഹരികൃഷ്‌ണൻ പറഞ്ഞു.
കേസിൽ പരാതിക്കാരന്റേയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകൾക്ക് കത്തയച്ചതിന് പിന്നാലെയാണ് പണം നൽകി ഒത്തുതീർപ്പാക്കിയത്. സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് പോലീസിന് പരാതി ലഭിച്ചതിന് പിന്നാലെ തന്നെ ഒത്തുതീർപ്പ് ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
പാലക്കാട് സ്വദേശി വിജയന്റെ ഉടമസ്‌ഥതയിലുള്ള ‘ന്യൂ ഭാരത് ബയോടെക്നോളജീസ്’ എന്ന കമ്പനിയിൽ പണം നിക്ഷേപിക്കാൻ കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീൺ പി പിള്ള ആവശ്യപ്പെട്ടു എന്നാണ് പോലീസിന് നൽകിയ മൊഴിയിൽ ഹരികൃഷ്‌ണൻ പറയുന്നത്. ഇതു സംബന്ധിച്ച് ശബരിമലയിൽ വച്ച് കുമ്മനം നേരിട്ട് താനുമായി ചർച്ച നടത്തിയെന്നും ഹരികൃഷ്‌ണൻ മൊഴിയിൽ പറയുന്നു. കമ്പനി ഉടമയായ വിജയൻ പണം നിക്ഷേപിച്ചിട്ടും ഷെയർ സർട്ടിഫിക്കേറ്റ് നൽകാൻ തയ്യാറായില്ലെന്നും ഹരികൃഷ്‌ണൻ ആരോപിച്ചിരുന്നു.
കാനറ ബാങ്ക്, ഫെഡറൽ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ കമ്പനി ഉടമ വിജയന് പണം നൽകിയെന്നാണ് ഹരികൃഷണന്റെ മൊഴി. ഇതേ തുടർന്നാണ് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസ് ശേഖരിച്ചത്. പരാതിക്കാരന്റെയും ആരോപണ വിധേയരായവരുടേയും ഫോൺകോൾ വിവരങ്ങളും അന്വേഷണസംഘം തേടിയിരുന്നു. ഹരികൃഷ്‌ണന്റെ വീടിനു മുന്നിൽ പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. .
ആറൻമുള സ്‌റ്റേഷനിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തതെങ്കിലും ഇൻസ്‌പെക്‌ടർ ക്വാറന്റൈനിൽ ആയതിനാൽ മലയാലപ്പുഴ ഇൻസ്‌പെക്‌ടർക്ക് ആയിരുന്നു അന്വേഷണ ചുമതല.
Also Read: മുന്നോക്ക സംവരണം; എതിര്‍പ്പ് ശക്‌തമാക്കാന്‍ സമസ്‌ത, ജിഫ്രി തങ്ങള്‍ മുഖ്യമന്ത്രിയെ കാണും