ന്യൂഡെൽഹി : മുംബൈയിലും കൊൽക്കത്തയിലും വ്യാജ കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തതിലൂടെ നടന്നത് വൻ തട്ടിപ്പ്. 2000ത്തോളം ആളുകളാണ് മുംബൈയിൽ വ്യാജ വാക്‌സിൻ തട്ടിപ്പിന് ഇരയായത്. കൂടാതെ കൊൽക്കത്തയിൽ 500ഓളം പേരും വ്യാജ വാക്‌സിൻ തട്ടിപ്പിന് ഇരയായി. വികലാംഗരും, ട്രാൻസ്ജെൻഡർമാരും ഉൾപ്പടെ ഉള്ളവരാണ് തട്ടിപ്പിന് ഇരയായി വ്യാജ വാക്‌സിൻ സ്വീകരിച്ചത്.
കോവിഡ് വാക്‌സിനെന്ന പേരിൽ ആളുകളിൽ തട്ടിപ്പ് സംഘം കുത്തിവച്ചത് ഉപ്പുവെള്ളം ആണെന്നാണ് മുംബൈ പോലീസ് വ്യക്‌തമാക്കുന്നത്. കൂടാതെ സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ 2 ഡോക്‌ടർമാർ ഉൾപ്പടെ 10 പേരെയാണ് മുംബൈയിൽ അറസ്‌റ്റ് ചെയ്‌തത്. മുംബൈയിൽ മാത്രം ഈ തട്ടിപ്പ് സംഘം 8 വാക്‌സിനേഷൻ ക്യാംപ് സംഘടിപ്പിച്ചതായി പോലീസ് വ്യക്‌തമാക്കി. പിടിയിലായ തട്ടിപ്പു സംഘത്തില്‍ നിന്ന് 12.4 ലക്ഷം രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊൽക്കത്തയിൽ ഏകദേശം 500 പേരാണ് വ്യാജ വാക്‌സിൻ സ്വീകരിച്ചത്. ഇവരിൽ 250ഓളം പേർ വികലാംഗരും, ട്രാൻസ്ജെൻഡർമാരുമാണ്. വ്യാജ കോവിഷീല്‍ഡ് സ്‌റ്റിക്കര്‍ ഒട്ടിച്ച വാക്‌സിന്‍ ബോട്ടിലുകളാണ് തട്ടിപ്പുകാരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് കൊല്‍ക്കത്ത പോലീസ് അറിയിച്ചു. തട്ടിപ്പ് സംഘത്തിൽ പെട്ട ഒരാളെ കൊൽക്കത്ത പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Read also : രാജ്യത്ത് ഡെൽറ്റാ പ്ളസ് വകഭേദം സ്‌ഥിരീകരിച്ചത് 48 പേർക്ക്