കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിൽ തുടരെ 23 റോക്കറ്റുകളുടെ ആക്രമണം. എട്ടു പേർ കൊല്ലപ്പെട്ടു. 31 പേർക്ക് പരിക്കേറ്റു. ട്രക്കില്‍ എത്തിച്ച മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് ആഭ്യന്തര മന്ത്രാലയം വക്‌താവ് താരിഖ് ആരിയന്‍ പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. പരിശോധനകളില്ലാതെ വാഹനം എങ്ങനെ നഗരത്തില്‍ പ്രവേശിച്ചെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിന്റെ ആഘാതം വ്യക്‌തമാക്കുന്ന നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പ്രദേശവാസികളാണ് റോക്കറ്റ് ആക്രമണത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് താലിബാന്‍ അറിയിച്ചു. പൊതുവിടങ്ങളില്‍ ഇത്തരം ആക്രമണം നടത്തില്ലെന്നും താലിബാന്‍ വക്‌താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു.
കാബൂളിന്റെ സെൻട്രൽ-നോര്‍ത്ത് മേഖലകളിൽ വിവിധ ഭാഗത്തായാണ് റോക്കറ്റാക്രമണം ഉണ്ടായത്. എംബസികളും അന്താരാഷ്‌ട്ര കമ്പനികളുമടക്കം സ്‌ഥിതി ചെയ്യുന്ന ഗ്രീന്‍ സോൺ പ്രദേശങ്ങളും ഈ ഭാഗത്തുണ്ട്. രാവിലെ ഒൻപത് മണിയോടടുപ്പിച്ചാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്.
National News: മിശ്ര വിവാഹിതർക്ക് അരലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ്