കാബൂള്‍: അഫ്ഗാനിലെ കാബൂള്‍ വിമാന താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്. വിമാന താവളത്തിന് സമീപമുള്ള ഒരു വീടിന് മുന്നില്‍ റോക്കറ്റ് പതിക്കുകയായിന്നു എന്നാണ് വിവിധ അന്താരാഷ്‍ട്ര മാദ്ധ്യമങ്ങളും അഫ്ഗാനിസ്‌ഥാന്‍ മാദ്ധ്യമങ്ങളും റിപ്പോര്‍ട് ചെയ്യുന്നത്.
ഞായറാഴ്‌ച കാബൂളിലെ യുഎസ് എംബസി, കാബൂള്‍ വിമാന താവളത്തിന്റെ പ്രവേശന കവാടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്‌ഥലങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം നടന്നത്. കാബൂള്‍ അന്താരാഷ്‍ട്ര വിമാന താവളത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് ഒരു റോക്കറ്റ് പതിക്കുകയും ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്‌തെന്ന് അഫ്ഗാന്‍ പോലീസ് മേധാവി പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട് പുറത്തു വിട്ടിട്ടുണ്ട്.
കാബൂള്‍ എയര്‍പോര്‍ട്ടിന് സമീപം ഒരു സ്‌ഫോടന ശബ്‌ദം കേട്ടതായി അഫ്ഗാന്‍ മാദ്ധ്യമങ്ങളും പറയുന്നു. നേരത്തെ കാബൂള്‍ വിമാന താവളത്തില്‍ ചാവേറാക്രമണത്തില്‍ പതിമൂന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ ഉള്‍പ്പെടെ 103 പേര്‍ കൊല്ലപ്പെടുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഉപവിഭാഗമായ ഖൊരാസന്‍ ഭീകര സംഘടനയാണ് ഏറ്റെടുത്തത്.
Read also: കർണാലിലെ പോലീസ് നടപടി; ന്യായീകരിച്ച് മനോഹര്‍ ലാല്‍ ഖട്ടാര്‍