ഡെറാഡൂൺ: സംസ്‌ഥാനത്ത് മിശ്ര വിവാഹങ്ങളെ പ്രോൽസാഹിപ്പിക്കാന്‍ ധനസഹായം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ജനങ്ങൾക്കിടയിലെ ഐക്യം നിലനിര്‍ത്താന്‍ വ്യത്യസ്‌ത ജാതി, മതവിഭാഗങ്ങളില്‍ ഉൾപ്പെടുന്നവർ തമ്മിലെ വിവാഹങ്ങള്‍ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്ത് പല സംസ്‌ഥാനങ്ങളിലും ലവ് ജിഹാദ് എന്നാരോപിച്ച് വ്യത്യസ്‌ത മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾ തടയാനുള്ള നിയമ നിർമ്മാണം ഒരുങ്ങുന്ന വേളയിലാണ് ഉത്തരാഖണ്ഡ് വ്യത്യസ്‍തമാവുന്നത്. ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് പാര്‍ട്ടി ഭരിക്കുന്ന മറ്റ് സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചത്.
നിയമപ്രകാരം രജിസ്‌റ്റർ ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരായ ദമ്പതികള്‍ക്ക് മാത്രമായിരിക്കും സഹായം ലഭിക്കുക. വിവാഹത്തിന് ഒരു വര്‍ഷത്തിന് ശേഷമായിരിക്കും ധനസഹായത്തിന് അപേക്ഷ നല്‍കാന്‍ കഴിയുക.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, അസം എന്നീ സംസ്‌ഥാനങ്ങൾ നേരത്തെ മിശ്ര വിവാഹങ്ങൾക്ക് എതിരായ നിലപാട് എടുത്തിരുന്നു. എന്നാൽ ഇതിൽ നിന്നും ഭിന്നമായ നിലപാടാണ് ഉത്തരാഖണ്ഡ് സർക്കാർ ധനസഹായം നൽകുന്നതിലൂടെ കൈക്കൊണ്ടത്.
ലൗ ജിഹാദ് തടയാനുള്ള എല്ലാ മാര്‍ഗങ്ങളും സംസ്‌ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അതിന് ആന്റി ലൗ ജിഹാദ് ബില്‍ കൊണ്ടുവരുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
Read Also: അനധികൃത സ്വത്ത് സമ്പാദന കേസ്; ഡികെ ശിവകുമാറിന് സിബിഐയുടെ സമൻസ്