ഹൈദരാബാദ്: തെലങ്കാനയിൽ ധാരണാപത്രം ഒപ്പുവെച്ച് കിറ്റെക്‌സ്. 2400 കോടിയുടെ നിക്ഷേപമാണ് സംസ്‌ഥാനത്ത് കിറ്റെക്‌സ് നടത്തുക. നേരത്തെ ആയിരം കോടി നിക്ഷേപിക്കുമെന്നായിരുന്നു കിറ്റെക്‌സ് പ്രഖ്യാപിച്ചിരുന്നത്.
വാറങ്കയിലെ കാകാതിയ മെഗാ ടെക്‌സ്‌റ്റൈൽ പാർക്കിലും രംഗറെഡ്‌ഡി ജില്ലയിലെ സീതാറാംപുരിലുമാണ് നിക്ഷേപം നടത്തുന്നത്. ഇന്റഗ്രേറ്റഡ് ക്‌ളസ്‌റ്ററുകളുടെ പ്രവർത്തനം മൂന്ന് മാസത്തിനകം തുടങ്ങുമെന്ന് കിറ്റെക്‌സിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 22,000 പേർക്ക് നേരിട്ടും 18,000 പേർക്ക് പരോക്ഷമായും തൊഴിലവസരം നൽകുന്നതാണ് ക്‌ളസ്‌റ്ററുകൾ.
തെലങ്കാന വ്യവസായമന്ത്രി കെടി രാമറാവുവാണ് തന്നെ വിശ്വാസത്തിലെടുത്തതെന്ന് ധാരണാപത്രം ഒപ്പുവെച്ച ശേഷം കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ സാബു എം ജേക്കബ് പ്രതികരിച്ചു. 1000 കോടിയുടെ നിക്ഷേപം നടത്താനും 4000 പേർക്ക് തൊഴിലവസരങ്ങൾ നൽകാനുമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ നിക്ഷേപം വർധിപ്പിക്കാൻ തീരുമാനിച്ചു. 2400 കോടിയുടെ നിക്ഷേപമാണ് നടത്താൻ പോകുന്നത്. 22000 പേർക്ക് തൊഴിലവസരം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
തൊഴിലവസരം നൽകുമ്പോൾ പ്രദേശവാസികൾക്ക് പ്രാധാന്യം നൽകണമെന്ന് തെലങ്കാന സർക്കാർ കിറ്റെക്‌സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശീയർക്ക് പരിശീലനം നൽകുന്നത് സംബന്ധിച്ച ഉറപ്പും തെലങ്കാന വ്യവസായ മന്ത്രി കിറ്റെക്‌സിന് നൽകിയിട്ടുണ്ടെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
Also Read: പൊളിച്ചുകൊണ്ടിരുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്‌ഥികൂടം കണ്ടെത്തി