തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമം ലംഘിച്ചതിനെ തുടർന്ന് ഗതാഗത വകുപ്പ് റദ്ദാക്കിയത് 259 കെഎസ്ആർടിസി ഡ്രൈവർമാരുടെ ലൈസൻസ്. അമിതവേഗം, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്, മദ്യപിച്ചുള്ള ഡ്രൈവിങ് എന്നിവയ്‌ക്കാണ് കൂടുതൽ പേരുടെയും ലൈസൻസ് റദ്ദാക്കിയത്. 2016 ഏപ്രിൽ മുതൽ 2021 മെയ് വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഈ കാലഘട്ടത്തിലെ റോഡപകടങ്ങളുടെ എണ്ണത്തിലും കേരളം മുൻപന്തിയിലാണ്.
അതേസമയം ലോക്‌ഡൗൺ കാലഘട്ടമായിരുന്ന 2020ൽ കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ നടപടികൾ ഉണ്ടായിരുന്നില്ല. 5 വർഷത്തിനിടെ കെഎസ്ആർടിസി ഡ്രൈവർമാർ ഉൾപ്പടെ 51,198 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിരുന്നു. ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം വാഹനങ്ങളുടെ എണ്ണം നിരത്തിൽ കുറവായിരുന്ന 2020ൽ 883 പേർക്കാണ് നിയമ നടപടിയിലൂടെ ലൈസൻസ് നഷ്‌ടമായത്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചവർ, ട്രാഫിക് സിഗ്‌നൽ തെറ്റിച്ച് വാഹനം ഓടിച്ചവർ, അമിത ഭാരം കയറ്റി ചരക്കുവാഹനം ഓടിച്ചവർ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചവർ, ചരക്കുവാഹനത്തിൽ ആളുകളെ കയറ്റി വാഹനം ഓടിച്ചവർ എന്നിവരാണ് നിയമ നടപടിയെ തുടർന്ന് ലൈസൻസ് നഷ്‌ടമായവരിൽ ഉൾപ്പെടുന്നത്. റോഡപകടങ്ങളും, ഗതാഗത നിയമ ലംഘനങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ മോട്ടോർ വാഹനവകുപ്പ് കർശന നടപടി സ്വീകരിക്കാൻ തുടങ്ങിയത്.
Read also: ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും