തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മ്മിച്ച 34 ഹൈടെക് സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ നടപ്പിലാക്കിയ ‘മികവിന്റെ കേന്ദ്രം’ പദ്ധതിയുടെ കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്‌കൂളുകളാണ് നാടിന് സമര്‍പ്പിക്കുന്നത്. വീഡിയോ കോണ്‍ഫെറന്‍സ് വഴി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ മേഖലയിലെ ഉന്നതര്‍ പങ്കെടുക്കും.
ഒരു നിയോജകമണ്ഡലത്തില്‍ ഒരു സ്‌കൂള്‍ വീതം എന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. 5 കോടി രൂപ വീതം ചിലവഴിച്ച് ,ഇത്തരം 141 സ്‌കൂളുകള്‍ക്കാണ് പദ്ധതിയിലൂടെ രൂപം നല്‍കുന്നത്. 10 ജില്ലകളിലെ 34 മണ്ഡലങ്ങളിലായുള്ള ഹൈടെക് സ്‌കൂളുകളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. കോഴിക്കോട് (8), കണ്ണൂര്‍ (5), തിരുവനന്തപുരം (4), കൊല്ലം (4), കോട്ടയം (3), എറണാകുളം (4), മലപ്പുറം (2), ഇടുക്കി (2), ആലപ്പുഴ (1), തൃശ്ശൂര്‍ (1 ) എന്നിങ്ങനെയാണ് ഇന്ന് സമര്‍പ്പിക്കുന്ന വിദ്യാലയങ്ങളുടെ കണക്ക്. കിഫ്ബിയുടെ ധനസഹായമായ 5 കോടി രൂപ മുടക്കിയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചിലയിടങ്ങളില്‍ ഈ തുക കൂടാതെ എംഎല്‍എ ഫണ്ടും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു.
7.55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ഹൈടെക് ക്ലാസ് മുറികള്‍, കിച്ചണ്‍ ബ്ലോക്ക്, ഡൈനിങ്ങ് ഹാള്‍, ടോയിലറ്റ് ബ്ലോക്കുകള്‍,ലബോറട്ടറികള്‍, ഓഡിറ്റോറിയം എന്നിവയുമുണ്ടാകും. 5 കോടി രൂപ മുടക്കി നിർമ്മിച്ച 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം നേരത്തെ കഴിഞ്ഞിരുന്നു. ഇവ കൂടാതെ 3 കോടി മുടക്കി നിർമ്മിക്കുന്ന 32 സ്‌കൂളുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഡിസംബറില്‍ 200 സ്‌കൂളുകള്‍ കൂടി നാടിന് സമര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൈറ്റ് സിഇഒ കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.