തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ രേഖകളിലെ അതിഥി തൊഴിലാളികളുടെ എണ്ണം 34 ലക്ഷത്തിൽ അധികം. 2018 ലെ പ്രളയത്തിന് ശേഷം ശേഖരിച്ച കണക്കുകളിലാണ് ഇത് കണ്ടെത്തിയത്. എന്നാൽ കേരളത്തിലെ അതിഥി തൊഴിലാളികളെ സംബന്ധിച്ചുള്ള പൂർണമായ വിവരങ്ങൾ ഇപ്പോഴും സർക്കാരിന്റെ കൈവശമില്ല. ഇവരെ കേരളത്തിലേക്ക് എത്തിക്കുന്ന ഏജൻസികളും ഇടനിലക്കാരും മറച്ചുവെക്കുന്ന കണക്കുകൾ ഇതിന് പുറമെയാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ‘ആവാസ്’ പദ്ധതിയിൽ ഉൾപ്പെട്ടവർ ഇതിൽ വളരെകുറവാണ്. അതിനാൽ തന്നെ സംസ്ഥാന സർക്കാരിന് അതിഥി തൊഴിലാളികളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ല.
ഏജൻസികൾ മുഖേന നാട്ടിൽ എത്തുന്നവരെ സർക്കാരിൽ നിന്ന് മറച്ചുപിടിക്കാനാണ് പലപ്പോഴും തൊഴിലുടമകൾ ശ്രമിക്കുന്നതെന്ന് മേഖലയിലെ പരിചയസമ്പന്നർ പറയുന്നു. ഇവരെ കുറഞ്ഞ കൂലിക്ക് ജോലിയെടുക്കാൻ വേണ്ടിയാണ് തൊഴിലുടമകൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ അതിഥി തൊഴിലാളികൾക്കായ് സംസ്ഥാന സർക്കാർ മുന്നോട്ട് വെക്കുന്ന പദ്ധതിയുടെ ഗുണഫലങ്ങൾ ഒന്നും തന്നെ ഇവർക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്‌തവം .
കേരളത്തിലെ അതിഥി തൊഴിലാളികളുടെ കൃത്യമായ വിവരശേഖരണം നടത്തി ഡാറ്റാ ബേസ് സൂക്ഷിക്കണം എന്നത് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. ഇതിലൂടെ എല്ലാവർക്കും പ്രത്യേകം തിരിച്ചറിയൽ രേഖകളും ഇവർക്ക് നൽകാൻ കഴിയും. ഇവർക്ക് സാമൂഹ്യ സുരക്ഷ ഒരുക്കാനും കഴിയും. മറ്റു സംസ്ഥാന സർക്കാരുകളുമായി സഹകരിച്ചുകൊണ്ട് ക്രിമിനൽ സ്വഭാവമുള്ളവരെ മാറ്റി നിർത്തണമെന്നും പല കോണുകളിൽ നിന്നായി ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ഉള്ളത് എറണാകുളം ജില്ലയിലാണ്, ആറു ലക്ഷം. രണ്ടാം സ്ഥാനത്ത് വയനാടാണ് 4.6 ലക്ഷം. കണ്ണൂരിൽ 3.86 ലക്ഷവും, കോഴിക്കോട് 3.2 ലക്ഷവും, പാലക്കാട് 2.5 ലക്ഷവും അതിഥി തൊഴിലാളികളാണുള്ളത്.