ബത്തേരി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാക്കാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ഫോറൻസിക് പരിശോധിച്ച ഫോണിലെ ശബ്‌ദം കെ സുരേന്ദ്രന്റെ തന്നെയെന്ന് റിപ്പോർട്ട്.
ബിജെപി സംസ്‌ഥാന അധ്യക്ഷ പദവിയിലുള്ള കെ സുരേന്ദ്രൻ വിവിധയിടങ്ങളിൽ വെച്ച് പലപ്പോഴായി 35 ലക്ഷം രൂപ സി കെ ജാനുവിന് നൽകിയെന്നാണ് കേസ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി നിയോജകമണ്ഡലത്തിലെ എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ വേണ്ടിയാണ് ഇതു നൽകിയതെന്നാണ് ആരോപണം.
സികെജാവിനുവിന്റെ പാർട്ടിയായ ജെആർപിയുടെ മുൻ ട്രഷറർ പ്രസീത അഴീക്കോടാണ് ഈ അഴിമതി പുറത്തുവിട്ടത്. ഫോൺ സംഭാഷണങ്ങൾ ഉൾപ്പടെയാണ് ഇവർ പുറത്തുവിട്ടിരുന്നത്. 2021 ഒക്‌ടോബറിൽ കെ സുരേന്ദ്രന്റേയും മറ്റ് പ്രതികളുടേയും സാക്ഷികളുടെയും ശബ്‌ദ സാമ്പിളുകൾ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇതിന്റെ ശാസ്‌ത്രീയ പരിശോധനാഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
കെ സുരേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. രണ്ടാം പ്രതി സികെ ജാനുവും പണം കൈമാറിയ പ്രശാന്ത് മലവയൽ മൂന്നാം പ്രതിയുമാണ്. 10 ലക്ഷം തിരുവനന്തപുരത്ത് വെച്ച് കെ സുരേന്ദ്രൻ നേരിട്ടും 25 ലക്ഷം രൂപ ബത്തേരിയിലെ ഒരു ഹോം സ്‌റ്റേയിൽ വെച്ച് പ്രശാന്ത് മലവയൽ പൂജാദ്രവ്യങ്ങളെന്ന പേരിൽ കൈമാറിയെന്നുമാണ് ആരോപണം. കേസിൽ കള്ളപ്പണം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
Most Read: ഗ്യാൻവാപി മസ്‌ജിദ്: ഹിന്ദു സ്‌ത്രീകളുടെ ഹരജി നിലനില്‍ക്കും; അടുത്ത വാദം 22ന്