ന്യൂഡെൽഹി: മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇന്ന് ഉച്ചക്ക് ഒരു മണി വരെ 47.16 ശതമാനം പോളിംഗാണ് മണിപ്പൂരിൽ രേഖപ്പെടുത്തിയത്. രാവിലെ മുതൽ വിവിധ പോളിംഗ് സ്‌റ്റേഷനുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു.
സംസ്‌ഥാനത്തെ 6 ജില്ലകളിലെ 22 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വനിതാ സ്‌ഥാനാർഥികൾ ഉൾപ്പടെ 92 സ്‌ഥാനാർഥികളാണ് ഇന്ന് മൽസരിക്കുന്നത്. ഇവരിൽ മുന്‍ മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗ്, മുന്‍ ഉപമുഖ്യമന്ത്രി ഗായിഖങ്ങാം ഗങ്‌മെയി തുടങ്ങിയ പ്രമുഖരും ഉൾപ്പെടുന്നുണ്ട്.
1,247 പോളിംഗ് സ്‌റ്റേഷനുകളാണ് മണിപ്പൂരിൽ രണ്ടാംഘട്ട തിരഞ്ഞെടുപ്പിനായി ഒരുക്കിയത്. 8.38 ലക്ഷം ആളുകളാണ് ഇന്ന് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്. ഇവരിൽ കോവിഡ് പോസിറ്റിവായ ആളുകൾക്കും, ക്വാറന്റെയ്‌നിൽ കഴിയുന്ന ആളുകൾക്കും അവസാന മണിക്കൂറിൽ വോട്ട് ചെയ്യാം. അതേസമയം കഴിഞ്ഞ ഫെബ്രുവരി 28ആം തീയതിയായിരുന്നു മണിപ്പൂരിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. 88.3 ശതമാനം ആളുകളാണ് ഒന്നാം ഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തിയത്.
Read also: സംസ്‌ഥാനത്ത് നാളെ മുതൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യ ബന്ധനത്തിന് തടസമില്ല