കുവൈറ്റ് സിറ്റി: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ 47 ശതമാനവും ഇന്ത്യക്കാരെന്ന് കണക്ക്. 3,43,335 ഇന്ത്യക്കാരാണ് വീട്ടുജോലിക്കായി കുവൈറ്റിലെത്തിയത്. ഇതില്‍ 71 ശതമാനം പുരുഷൻമാരും 29 ശതമാനം സ്‌ത്രീകളുമാണെന്നും 2021ലെ കണക്കില്‍ വ്യക്‌തമാക്കുന്നു. പാചകത്തിന് പുറമെ പൂന്തോട്ട സംരക്ഷണം, ശുചീകരണം, കുട്ടികളുടെയും വയോധികരുടെയും ഭിന്നശേഷിക്കാരുടെയും രോഗികളുടെയും പരിപാലനം, ഡ്രൈവര്‍ തസ്‌തികകളിലാണ് ഇന്ത്യക്കാര്‍ അധികവും ജോലി ചെയ്യുന്നത്.
കുവൈറ്റിലേക്ക് വീട്ടുജോലിക്കെന്ന പേരില്‍ മനുഷ്യക്കടത്ത് വ്യാപകമാകുന്നുവെന്ന പരാതികള്‍ക്കിടെയാണ് ഈ കണക്ക് പുറത്തുവന്നത്. വ്യാജ ഏജന്‍സികളുടെ വാഗ്‌ദാനത്തില്‍പ്പെട്ട് വഞ്ചിതരാകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അംഗീകൃത റിക്രൂട്ടിങ് ഏജന്‍സി വഴിയോ, സര്‍ക്കാര്‍ സ്‌ഥാപനങ്ങളോ കമ്പനികളോ വഴിയോ തൊഴില്‍ കരാറുണ്ടാക്കി മാത്രമേ ജോലിയില്‍ പ്രവേശിക്കാവൂ.
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്ന കരാറില്‍ ജോലിയുടെ സ്വഭാവം, ജോലി സമയം, വേതനം, ഇതര ആനുകൂല്യങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഏജന്‍സിയെക്കുറിച്ച് ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റിലോ എംബസിയിലോ നോര്‍ക്കയിലോ അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.
Read Also: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ