തിരുവനന്തപുരം : നക്‌സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. 1970 ഫെബ്രുവരി 18ആം തീയതിയാണ് തിരുനെല്ലി കാട്ടിൽ വച്ച് വർഗീസ് പോലീസിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. മന്ത്രിസഭാ യോഗത്തിലെ തീരുമാനപ്രകാരം വർഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ തോമസ്, എ ജോസഫ് എന്നിവർക്ക് സെക്രട്ടറിതല സമിതി ശുപാർശ ചെയ്‌ത 50 ലക്ഷം രൂപ കൈമാറും.
വര്‍ഗീസ് കൊല്ലപ്പെട്ട് 51 വർഷത്തിന് ശേഷമാണ് കുടുംബത്തിന് നഷ്‌ടപരിഹാരം ലഭിക്കാൻ വഴിയൊരുങ്ങുന്നത്. വർഗീസ് കൊല്ലപ്പെട്ടതിന് ശേഷം 1998ൽ വ്യാജ ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് കോൺസ്‌റ്റബിൾ പി രാമചന്ദ്രൻ നായർ വ്യക്‌തമാക്കിയിരുന്നു. കൂടാതെ അന്ന് ഡിവൈഎസ്‍പിയായിരുന്ന ലക്ഷമണയുടെ നിര്‍ദേശ പ്രകാരമാണ് താൻ വര്‍ഗീസിനെ വെടിവെച്ചു കൊന്നതെന്ന് കോണ്‍സ്‌റ്റബിൾ രാമചന്ദ്രൻ വെളിപ്പെടുത്തി.
വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വർഗീസിനെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞതോടെ അദ്ദേഹത്തിന്റെ കുടുംബം നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതി നിര്‍ദേശിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ നല്‍കിയ നിവേദനം പരിശോധിച്ചാണ് നഷ്‌ടപരിഹാരം നിശ്‌ചയിച്ചത്.
Read also : കർണാടക: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം; വിശദീകരണം തേടി ഹൈക്കോടതി