ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാള്‍, ശബ്‌ദം കൊണ്ട് പോലും പ്രേക്ഷകരെ വിസ്‌മയിപ്പിച്ച അതുല്യ പ്രതിഭ തിലകന്‍ വിടവാങ്ങിയിട്ട് ഇന്ന് 8 വര്‍ഷങ്ങള്‍ തികയുന്നു. ഏറെ കൊണ്ടാടപ്പെട്ട അഭിനേതാക്കള്‍ക്ക് മുകളില്‍ മലയാളിയുടെ മനസില്‍ തലമൂത്ത കാരണവരുടെ സ്ഥാനം അദ്ദേഹത്തിന് അനുവദിച്ചു കൊടുത്തത് പകരം വെക്കാനില്ലാത്ത ആ പ്രതിഭക്കുള്ള അംഗീകാരമായിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍, തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കഥാപാത്രങ്ങള്‍. പലതും വീണ്ടും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയില്ലാത്ത അടയാളപ്പെടുത്തലുകള്‍.
മാറ്റി നിര്‍ത്തിയവര്‍ക്ക് മുന്‍പില്‍ തല കുനിക്കാത്ത ഉറച്ച നിലപാടിന് ഉടമ കൂടിയായിരുന്നു അദ്ദേഹം. മലയാള സിനിമയില്‍ ഒളിഞ്ഞും തെളിഞ്ഞും കണ്ടിരുന്ന ജാതീയ ചിന്തകള്‍ ഏറെ വേട്ടയാടിയിരുന്നു തിലകനെ. ഇത്തരത്തില്‍ തിരസ്‌കരിക്കപ്പെട്ട വേഷങ്ങളും നിരവധി. പഴയ മദ്രാസ് ആസ്ഥാനമായ മലയാള സിനിമക്ക് സുരേന്ദ്ര നാഥ തിലകന്‍ എന്ന പേരിനോട് തോന്നിയിരുന്ന അയിത്തം പലകുറി അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറും സമാന സാഹചര്യങ്ങളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു.
പെരുന്തച്ചനും, ചാക്കോ മാഷും, അച്ചുതന്‍ നായരും ആടി തിമിര്‍ത്ത തിലകന് പക്ഷേ സിനിമക്ക് പുറത്തെ അഭിനയത്തില്‍ മറ്റു പലര്‍ക്കൊപ്പവും പിടിച്ചു നില്‍ക്കാനായില്ല. അവസാന കാലത്ത് ഇന്ത്യന്‍ റുപ്പി,സ്‌പിരിറ്റ്, ഉസ്‌താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളില്‍ അദ്ദേഹം മുഖം കാണിച്ചു. രഞ്ജിത്തും, അന്‍വര്‍ റഷീദും പരിഗണിച്ചത് പോലെ മറ്റാര്‍ക്കും അതിന് കഴിഞ്ഞതുമില്ല.
ആ മഹാപ്രതിഭയുടെ ഓർമ്മകൾക്ക് മുൻപിൽ ആദരവോടെ മലബാർ ന്യൂസും.
പദ്‌മരാജൻ സംവിധാനം ചെയ്‌ത ‘മൂന്നാം പക്കം’ എന്ന ചിത്രത്തിലെ രംഗം