ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് കാര്‍ഷിക സംഘടനകളും, കേന്ദ്രസര്‍ക്കാരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ നാടകീയ രംഗങ്ങള്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്‌തമാക്കിയാല്‍ മാത്രമേ ചര്‍ച്ചയില്‍ സംസാരിക്കുള്ളൂ എന്ന നിലപാടിലാണ് കര്‍ഷകര്‍. നിലവില്‍ ചര്‍ച്ചയില്‍ കര്‍ഷകര്‍ മൗനവ്രതം തുടരുകയാണ്. ഒപ്പം തന്നെ നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ തിരിച്ചു പോകുകയുള്ളൂ എന്ന നിലപാടും കര്‍ഷക സംഘടനകള്‍ വ്യക്‌തമാക്കി.
കര്‍ഷകര്‍ ചര്‍ച്ചയില്‍ മൗനവ്രതം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രമന്ത്രിമാര്‍ പ്രത്യേക യോഗം ചേരുകയാണ്. നിയമങ്ങളെ സംബന്ധിച്ച് ചര്‍ച്ച തുടരാമെന്ന് കേന്ദ്രം കര്‍ഷക സംഘടനകളോട് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ അനുനയത്തിന് തയ്യാറായിട്ടില്ല. ഒപ്പം തന്നെ ചര്‍ച്ചയില്‍ നിന്നും പിന്‍മാറുന്ന കര്‍ഷക സംഘടനകളുടെ നിലപാടിനെതിരെ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആരോപണം ഉന്നയിച്ചു. ജനാധിപത്യത്തില്‍ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ എന്നും, ചര്‍ച്ചയില്‍ നിന്നും പിന്‍മാറുന്ന നിലപാട് ഉപേക്ഷിക്കണമെന്നും അദ്ദേഹം കര്‍ഷക സംഘടനകളോട് വ്യക്‌തമാക്കി.
എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യക്‌തമാക്കണമെന്നാണ് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങിപ്പോകാന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്‌തമാക്കി. ചര്‍ച്ചക്കിടെ കര്‍ഷക നേതാക്കള്‍ പ്‌ളക്കാര്‍ഡുകള്‍ ഉയര്‍ത്തി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.
Read also : കോവിഡ്; ഭൂട്ടാനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തു