ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കർണാടകയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ ഭാഗികമായി തുറക്കും. ഒമ്പത്, പത്ത് ക്ളാസുകളിലെ അധ്യയനമാകും തിങ്കളാഴ്‌ച തുടങ്ങുക.
അതേസമയം പ്രീ യുണിവേഴ്സിറ്റി (പിയു) കോളേജുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് ഉണ്ടാകും. സർവകലാശാലകളും കോളേജുകളും തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് സർക്കാർ തീരുമാനം. ഹരജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും ഹിജാബ് വിഷയത്തിൽ അടച്ചു പൂട്ടിയ കോളേജുകൾ തുറക്കണമെന്നും ആയിരുന്നു കർണാടക ഹൈക്കോടതിയുടെ നിർദ്ദേശം.
ഹിജാബിനെ ചൊല്ലിയുള്ള തർക്കം കർണാടകയുടെ പല ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ ബെംഗളൂരുവിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കുകയും സ്‌കൂളുകൾക്ക് സമീപം നിരോധനാജ്‌ഞ ഖ്യാപിക്കുകയും ആയിരുന്നു. നിലവിൽ ഉയർന്ന ക്ളാസുകളെ മാത്രമാണ് ഹിജാബ് വിഷയം ബാധിച്ചിരിക്കുന്നത്. എട്ടാം ക്ളാസ് വരെ ഇപ്പോൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
Most Read: മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തീയതികൾ പുനഃക്രമീകരിച്ചു