മധ്യവയസ്കരിലെ ഏകാന്തത കാൻസറിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. ഈസ്റ്റേൺ ഫിൻലാൻഡ് സർവകലാശാല അടുത്തിടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഏകാന്തതയും സാമൂഹിക ബന്ധങ്ങളും ആരോഗ്യ സംരക്ഷണത്തിന്റെയും രോഗപ്രതിരോധത്തിന്റെയും വിഷയത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. സൈക്യാട്രി റിസർച്ച് ജേർണലിലാണ് പഠന റിപ്പോർട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുകവലിയും മദ്യപാനവും പോലെ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാവുന്ന ഒരു പ്രശ്നം തന്നെയാണ് ഏകാന്തത. ഒറ്റപ്പെടൽ മൂലം ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വിഷയത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകൻ സിരി ലിസി ക്രാവ് പറഞ്ഞു.
കിഴക്കൻ ഫിൻലാൻഡിൽ നിന്നുള്ള 2,570 മധ്യവയസ്കരായ പുരുഷന്മാരിൽ 1980കളിലാണ് പഠനം ആരംഭിച്ചത്. ഇന്നുവരെ രജിസ്റ്റർ ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ ആരോഗ്യവും മരണനിരക്കും നിരീക്ഷിച്ചു. പഠനത്തിൽ പങ്കെടുത്ത 25 ശതമാനം മധ്യവയസ്കരായ പുരുഷൻമാർക്കും കാൻസർ വികസിച്ചതായി കണ്ടെത്തിയിരുന്നു.
തുടർന്ന്, പ്രായം, ജീവിതശൈലി, ഉറക്കത്തിന്റെ ഗുണനിലവാരം, വിഷാദരോഗ ലക്ഷണങ്ങൾ, ബോഡി മാസ് സൂചിക, ഹൃദ്രോഗം, അവയുടെ അപകട സാധ്യതകൾ എന്നിവ കണക്കിലെടുക്കാതെ കാൻസർ സാധ്യതയുമായുള്ള ബന്ധം നിരീക്ഷിക്കാൻ തുടങ്ങി. അവിവാഹിതരോ വിധവകളോ വിവാഹ മോചിതരോ ആയവരിൽ കാൻസർ മരണനിരക്ക് കൂടുതലാണെന്ന് നിരീക്ഷണത്തിൽ തെളിഞ്ഞതായും സിരി ലിസി പറഞ്ഞു.
ഏകാന്തത ആരോഗ്യപരമായ പ്രതികൂല ഫലങ്ങൾ സൃഷ്ടിക്കുന്നതിനാൽ ഇതിനെ കുറിച്ച് കൂടുതൽ വിശദമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. ഏകാന്തതയും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളും ലഘൂകരിക്കുന്നതിനും ഇതിന് വേണ്ടിയുള്ള മികച്ച മാർഗനിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനും ഈ പഠനം മൂലം സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ചൂട് കൂടുന്നു; ജീവിത ശൈലിയിലെ മാറ്റങ്ങളിലൂടെ വേനലിനെ എങ്ങനെ അതിജീവിക്കാം