കേരളത്തില്‍ മിക്കയിടങ്ങളിലും ചൂട് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില ഉയരുന്നതിനാല്‍ സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്‌ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്.
കഠിനമായ ചൂട് നമ്മളിൽ മാനസിക പിരിമുറുക്കം വരെ വര്‍ധിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഈ കാലാവസ്‌ഥയിൽ നിന്നും ആരോഗ്യ പ്രശ്‌നങ്ങളിലും നിന്നും രക്ഷ നേടാൻ നമ്മൾ തീർച്ചയായും ഒരു പുതിയ ജീവിത രീതി പിന്തുടരേണ്ടതുണ്ട്. കാലാവസ്‌ഥക്ക് അനുയോജ്യമായ എന്തൊക്കെ മാറ്റങ്ങൾ നമ്മുടെ ജീവിത ശൈലിയിൽ കൊണ്ടുവരം എന്ന് നമുക്ക് നോക്കാം.
- രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പൂർണമായും ഒഴിവാക്കുക.
- നിര്‍ജ്‌ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കുപ്പിയില്‍ കരുതുകയും കുടിക്കുകയും ചെയ്യുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- നിര്‍ജ്‌ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
- ഒആര്‍എസ്, ലെസി, ബട്ടര്‍ മില്‍ക്ക്, നാരങ്ങാ വെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്.
- അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്‍ത്രങ്ങള്‍ ധരിക്കുക.
- പുറത്തേക്ക് ഇറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
- ചൂട് പരമാവധിയില്‍ എത്തുന്ന നട്ടുച്ചക്ക് പാചകത്തില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക.
- ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും വെയിലത്തു കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശുദ്ധജല ലഭ്യത ഉറപ്പാക്കുക.
- പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.
Also Read: കമലാ ഹാരിസിന്റെ വസതിക്ക് സമീപത്ത് നിന്ന് ആയുധധാരിയെ പിടികൂടി
- ഈ സമയത്തു (11 മുതല്‍ 3 വരെ) പുറത്ത് നിർബന്ധമായും ഇറങ്ങേണ്ടവർ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക.
- യാത്രയില്‍ ഏര്‍പ്പെടുന്നവരും മറ്റ് ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ എത്തുന്നവരും കൃത്യമായ ഇടവേളകളില്‍ ശരീരത്തിന് തണലും വെള്ളവും വിശ്രമവും നൽകാന്‍ ശ്രമിക്കണം.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
- പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക.
- കുട്ടികളെയോ വളര്‍ത്തു മൃഗങ്ങളെയോ പാര്‍ക്ക് ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
- അസ്വസ്‌ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
* വിവിധ സ്‌ഥാപനങ്ങൾക്ക് അവരുടെ തൊഴിലാളികളെ സംരക്ഷിക്കാൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നോക്കാം.
- വേനല്‍ക്കാലത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കേണ്ടി വരുന്ന തൊഴില്‍ സമയം പുനഃക്രമീകരിച്ച് ഉത്തരവിട്ടിരുന്നു. അതിനനുസരിച്ച് തൊഴില്‍ ദാതാക്കളും തൊഴിലാളികളും സഹകരിക്കേണ്ടതാണ്.
- നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍ തുടങ്ങിയവര്‍ ജോലി സമയം ക്രമീകരിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.
Read Also: നിരാശരായ പ്രതിപക്ഷം അനാവശ്യ കോലാഹലം ഉണ്ടാക്കുന്നു; ജനങ്ങൾ എൽഡിഎഫിന് ഒപ്പം; മുഖ്യമന്ത്രി
- ഇരു ചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്‌ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്‍ത്രധാരണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും അതുപോലെ ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അൽപ്പ സമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
* വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ എന്തൊക്കെ ചെയ്യാം.
- ക്ളാസുകള്‍ ആരംഭിച്ച വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതും ക്ളാസ് മുറികളില്‍ വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
- പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാ ഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കുടിവെള്ള ലഭ്യത പരീക്ഷ കേന്ദ്രങ്ങളില്‍ ഉറപ്പാക്കണം.
* പൊതുജങ്ങൾക്കായി അധികാരികൾ ചെയ്യേണ്ടത്.
- നഗരങ്ങളില്‍ തണലുള്ള പാര്‍ക്കുകകള്‍, ഉദ്യാനങ്ങള്‍ പോലെയുള്ള പൊതു ഇടങ്ങള്‍ വിശ്രമിക്കാനും മാനസിക സമ്മർദ്ദം ഒഴിവാക്കാനും പൊതുജനങ്ങള്‍ക്കായി പകല്‍ സമയങ്ങളില്‍ തുറന്ന് കൊടുക്കണം.
- തദ്ദേശ സ്‌ഥാപനങ്ങള്‍ വാട്ടര്‍ കിയോസ്‌കുകളില്‍ വെള്ളം ഉറപ്പു വരുത്തണം.
സൂര്യാഘാതമേറ്റ ആളുകളെ ശ്രദ്ധയില്‍പെട്ടാല്‍ അവരെ കട്ടിലിലോ തറയിലോ കിടത്തി ഫാന്‍ ഉപയോഗിച്ചോ വിശറി കൊണ്ട് വീശിയോ കാറ്റ് ലഭ്യമാക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടക്കുക, വെള്ളവും ദ്രവ രൂപത്തിലുള്ള ആഹാരവും കൊടുക്കുക തുടങ്ങി ശരീരം തണുപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തണം. ഉടനെ വൈദ്യസഹായവും എത്തിക്കണം.
കൂടാതെ, വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കാലാവസ്‌ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.
Kerala News: തോമസുമായുള്ള ലയനം ജോസഫിന് ബിജെപിയിലേക്കുള്ള പാലമെന്ന് ജോസ് കെ മാണി