കാഞ്ഞങ്ങാട്: ഓക്സിജൻ ക്ഷാമത്തിന് പരിഹാരം കാണാനാകാതെ ജില്ല. സ്വകാര്യ ആശുപത്രികളിൽ ഇന്നലെ 156 സിലിണ്ടറുകൾ എത്തിയെങ്കിലും പ്രതിസന്ധിയുണ്ടായി. സർക്കാർ ആശുപത്രികളിൽ പ്രതിദിനം 180 സിലിണ്ടറുകളാണ് ഇപ്പോൾ വേണ്ടിവരുന്നത്. സ്വകാര്യ ആശുപത്രികളിൽ 110 സിലിണ്ടറുകളും വേണം. ഇന്നലെ ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലാണ് ഓക്സിജൻ ക്ഷാമം അനുഭവപ്പെട്ടത്.
ഇന്നലെ സർക്കാർ ആശുപത്രികളിൽ എത്തിച്ച 156 സിലിണ്ടറുകൾ ഇന്ന് രാവിലെ 7 വരെ മതിയാകും. ഇതിനിടയിൽ സിലിണ്ടറുകൾ എത്തുമെന്നാണ് വിവരം. അതേസമയം, ജില്ലയിൽ 1,000 ഓക്സിജൻ കിടക്കകൾ ആരംഭിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഓക്സിജൻ ക്ഷാമത്തെ തുടർന്ന് ടാറ്റ ആശുപത്രിയിൽ അധികമായി സജ്ജീകരിച്ച 40 കിടക്കകൾ പോലും പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ജില്ലാ ആശുപത്രിയിൽ ഒരുക്കിയ 20 ഓക്സിജൻ കിടക്കകളും പ്രവർത്തനരഹിതമാണ്.
ഓക്സിജൻ ക്ഷാമത്തെ തുടർന്ന് കഴിഞ്ഞ ദിവസം ചെങ്കള ഇകെ നായനാർ ആശുപത്രിയിലെ 2 പേരെ മംഗളൂരുവിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ഓക്സിജൻ ആവശ്യമുള്ള രണ്ട് രോഗികളെയാണ് രാത്രി മാറ്റിയത്.
കണ്ണൂരിലെ ബാൽക്കോയില് നിന്നുള്ള മുഴുവൻ ഓക്സിജൻ സിലിണ്ടറുകളും എത്തിയാൽ മാത്രമേ ജില്ലയിലെ പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാനാകൂ. ബാൽക്കോയിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടറുകൾ ഇപ്പോൾ കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ കൂടി വിതരണം ചെയ്യുന്നുണ്ട്. കണ്ണൂരിൽ കൂടുതൽ ഉൽപാദനം ഉണ്ടാക്കുന്നതിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് ജില്ലയുടെ പ്രധാന ആവശ്യം.