കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ പടയൊരുക്കം. പാർട്ടിയുടെ ദയനീയ തോൽവിക്ക് കാരണം സുരേന്ദ്രനും മുരളീധരനുമാണെന്ന കടുത്ത വിമർശനങ്ങളാണ് ജില്ലാ നേതൃയോഗങ്ങളിൽ നിന്ന് ഉയർന്ന് വരുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ നടന്ന ഓൺലൈൻ നേതൃയോഗത്തിൽ നേതാക്കൾക്കെതിരെ വിമർശനങ്ങൾ കടുത്തതോടെ കേന്ദ്രമന്ത്രി വി മുരളീധരൻ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ഇത് സംബന്ധിച്ച് പ്രതികരിക്കാൻ നേതാക്കൾ തയാറായിട്ടില്ലെങ്കിലും സുരേന്ദ്രനും മുരളീധരനും എതിരായ വിമർശനം എല്ലാ യോഗങ്ങളിലും ഉയരുന്നുണ്ട് എന്നതാണ് യാഥാർഥ്യം.
കേന്ദ്രമന്ത്രിയെ കൊണ്ട് സംസ്‌ഥാനത്തെ ബിജെപിക്ക് ഒരു പ്രയോജനവുമില്ലെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. സംസ്‌ഥാന അധ്യക്ഷനെ മാറ്റുകയല്ലാതെ മറ്റ് വഴികളില്ലെന്നും സുരേന്ദ്രൻ രണ്ടിടത്ത് മൽസരിച്ചത് പരാജയത്തിന്റെ ആഴം കൂട്ടിയെന്നും നേതാക്കൾ പറയുന്നു.
അതേസമയം, പരാജയത്തിൽ കേന്ദ്ര നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ടെന്നും എന്ത് നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. അതുകൊണ്ട് തന്നെ മുൻകാലങ്ങളിൽ ഉണ്ടായത് പോലെ അപ്രതീക്ഷിതമായി പുതിയ അധ്യക്ഷൻ എത്തുക തന്നെ ചെയ്യുമെന്നാണ് പാർട്ടി പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.
Also Read: കോവാക്‌സിൻ വിതരണം; ആദ്യഘട്ടത്തിൽ 18 സംസ്‌ഥാനങ്ങൾ; മുൻഗണനാ പട്ടികയിൽ കേരളമില്ല