തിരുവനന്തപുരം: “വളരെ ആലോചിച്ച ശേഷമേ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കൂ, ഇനിയൊരു വീഴ്‌ച പറ്റാൻ പാടില്ല,”- പ്രതിപക്ഷ നേതാവായി പുതിയ ആൾ വന്നേക്കുമെന്ന സൂചന നൽകി കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. സ്വകാര്യ ചാനലിലെ ചർച്ചയിൽ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്‌താവന.
21 കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം മാത്രം കേട്ട് പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ട സാഹചര്യമല്ല നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് നല്ല അവഗാഹമുള്ള നേതാവായിരിക്കണം പ്രതിപക്ഷ നേതാവായി വരേണ്ടത്. ഇക്കാര്യത്തില്‍ വിശാലമായ ചര്‍ച്ച കോണ്‍ഗ്രസിനകത്ത് അനിവാര്യമാണ്. പാര്‍ലമെന്റ് അംഗങ്ങളുമായും മുതിര്‍ന്ന കോണ്‍ഗ്രസ് അംഗങ്ങളുമായുമെല്ലാം ആലോചിച്ച് ഉറച്ച തീരുമാനമെടുത്ത് മാത്രമെ കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാകൂ; രാജ്‌മോഹൻ ഉണ്ണിത്താന്‍ പറഞ്ഞു.
നിയമസഭ കൂടുന്നതിന് മുന്‍പ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്താല്‍ മതിയെന്നും മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്യുമ്പോള്‍ പ്രതിപക്ഷ നേതാവിനെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വളരെ പെട്ടെന്ന് പ്രതിപക്ഷ നേതാവ് ആരെന്ന് പ്രഖ്യാപിക്കും. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുമ്പോള്‍ ഇനിയൊരു വീഴ്‌ച പറ്റാന്‍ പാടില്ല. വളരെ ആലോചിച്ച് മാത്രമെ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാകൂ. അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്; ഉണ്ണിത്താന്‍ കൂട്ടിച്ചേർത്തു.
Also Read: കോൺഗ്രസ് ആൾക്കൂട്ടമായി, യുഡിഎഫ് തട്ടിക്കൂട്ട് സംവിധാനമായി; പരാജയകാരണം പറഞ്ഞ് കെഎസ്‍യു പ്രസിഡണ്ട്