കൊല്ലം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വിഡി സതീശനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത് ആണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഇനി വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
എല്ലാവരുടേയും അകമഴിഞ്ഞ പിന്തുണ വിഡി സതീശന് ഉണ്ടാകും. എംഎൽഎമാരെ കണ്ട ശേഷമാണ് ഹൈക്കമാൻഡ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കുന്ന നിർണായക തീരുമാനം കൈക്കൊണ്ടത്. തീരുമാനമെടുക്കാൻ സോണിയ ഗാന്ധിക്കു വിട്ടുകൊണ്ട് പ്രമേയം പാസാക്കിയിരുന്നു. കേരളത്തിലെ കോൺഗ്രസ് തിരിച്ച് വരുമെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
അതേസമയം, തലമുറമാറ്റം ആണോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ ഉമ്മൻചാണ്ടി തയ്യാറായില്ല. തെറ്റുകൾ തിരുത്താൻ ഒന്നിച്ച് ശ്രമിക്കും. താൻ കെപിസിസി പ്രസിഡണ്ട് ആകുന്നു എന്ന തരത്തിൽ പ്രചരിച്ച വാർത്ത അടിസ്ഥാന രഹിതമാണ്. അന്തിമ തീരുമാനം പാർട്ടിയിൽ നിന്ന് വന്ന സ്ഥിതിക്ക് ഇനി വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാന നിമിഷം വരെ രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരണമെന്ന നിലപാടാണ് ഉമ്മൻചാണ്ടി ഹൈക്കമാൻഡിന് മുന്നിൽ സ്വീകരിച്ചത്. എന്നാല്‍, തലമുറമാറ്റം വരട്ടെ എന്ന നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധി സതീശന് അനുകൂലമായാണ് തീരുമാനമെടുത്തത്.
Must Read: കോവിഷീൽഡ് ആദ്യ ഡോസിന് കൊവാക്സിനേക്കാൾ ഫലപ്രാപ്തി; ഐസിഎംആർ