തിരുവനന്തപുരം: നിയമസഭയിൽ തെറ്റായി സത്യപ്രതിജ്ഞ ചെയ്ത ദേവികുളം എംഎൽഎ എ രാജ സഭയിൽ തുടർന്നത് ക്രമപ്രകാരമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യാത്ത എ രാജ സഭയിലിരുന്ന ദിവസങ്ങളില്‍ 500 രൂപ വീതം പിഴ ഈടാക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
സ്പീക്കർ തിരഞ്ഞെടുപ്പിൽ എ രാജ വോട്ടു ചെയ്തതും ചട്ടവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇക്കാര്യം പരിശോധിച്ച് റൂളിങ് നൽകാമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു.
രാജ നടത്തിയ സത്യപ്രതിജ്ഞയിൽ അപാകതയുണ്ടെന്ന് ആക്ഷേപമുയർന്നിരുന്നു. രാജയുടെ തമിഴിലുള്ള ആദ്യത്തെ സത്യപ്രതിജ്ഞ ദൈവനാമത്തിലോ ദൃഢപ്രതിജ്ഞയിലോ ആയിരുന്നില്ല. ഇതേത്തുടർന്ന്, നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് രാജയോട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സ്പീക്കർ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 8.30ന് സ്പീക്കറുടെ ചേംബറിലായിരുന്നു എ രാജയുടെ രണ്ടാമത്തെ സത്യപ്രതിജ്ഞ. ഇത്തവണയും തമിഴിൽ തന്നെയാണ് എംഎൽഎ സത്യപ്രതിജ്ഞ ചെയ്തത്.
National News: ആരോഗ്യ പ്രവർത്തകർക്ക് എതിരായ അക്രമം; ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ഐഎംഎ