ന്യൂഡെല്‍ഹി: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് എതിരെ നടപടി വേണമെന്ന് ഐഎംഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കത്തയച്ചു.
“ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം രാജ്യത്ത് വര്‍ധിച്ചു വരികയാണ്. ആതുര സേവനത്തിന് തന്നെ ഇത് ഭീഷണിയാവുകയാണ്. മഹാമാരി കാലത്ത് ജനങ്ങള്‍ക്കായി നിലകൊള്ളുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം വരുന്ന ആരോഗ്യ പ്രവര്‍ത്തകരും. ഈ സമയത്ത് അവര്‍ക്ക് നേരെയുണ്ടാകുന്ന ഗുരുതര ഭീഷണികള്‍ അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പലഭാഗത്തും ഇത്തരം അക്രമങ്ങള്‍ ദിവസവും റിപ്പോര്‍ട് ചെയ്യുന്നുണ്ട്,” ഐഎംഎ കത്തില്‍ പറയുന്നു.
അസമില്‍ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ ബന്ധുക്കള്‍ ഡോക്‌ടറെ മര്‍ദ്ദിച്ചതിനെ തുടർന്നാണ് ഐഎംഎ നടപടി. ഇക്കഴിഞ്ഞ മെയ് 29ന് രാജസ്‌ഥാനിലും സമാന സംഭവം റിപ്പോർട് ചെയ്‌തിരുന്നു. രാജസ്‌ഥാനിലെ ഭരത്പുറിലെ നീംദ ഗേറ്റ് പ്രദേശത്ത് ഡോക്‌ടര്‍ ദമ്പതികളെ വെടി വെച്ചു കൊല്ലുകയായിരുന്നു. ഇത്തരം പ്രവർത്തികൾ തടയുന്നതിന് ശക്‌തവും കാര്യക്ഷമവുമായ നിയമം വേണമെന്നും ആഭ്യന്തര മന്ത്രിക്ക് അയച്ച കത്തില്‍ ഐഎംഎ ആവശ്യപ്പെട്ടു.
Read also: കോവിഡ് രണ്ടാം തരംഗം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തളളി