തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തെ സംബന്ധിച്ച് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി. എംകെ മുനീര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് കോവിഡ് രോഗവ്യാപനം അനിയന്ത്രിതമായി തുടരുകയാണെന്നും മരണനിരക്ക് കുറച്ചു കാണിക്കുകയാണെന്നും പ്രതിപക്ഷം വിമർശനം ഉന്നയിച്ചു.
സംസ്‌ഥാനത്തെ മരണനിരക്ക് കുറച്ചു കാണിക്കാന്‍ ശ്രമമുണ്ടെന്നും കൂടാതെ വാക്‌സിനേഷനില്‍ പത്തനംതിട്ടയ്‌ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുവെന്നും എംകെ മുനീർ എംഎൽഎ ആരോപിച്ചു. എന്നാൽ സംസ്‌ഥാനത്തെ മരണനിരക്ക് കുറച്ചുകാണിക്കുന്നു എന്നത് വാസ്‌തവ വിരുദ്ധമാണെന്നും ആരോഗ്യ പ്രവര്‍ത്തകരെ മുഴുവൻ ഇകഴ്‌ത്തുന്ന പരാമര്‍ശമാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നൽകി.
തുടർന്ന് ആരോഗ്യമന്ത്രിയുടെ പ്രസ്‌താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സര്‍ക്കാരിനെയോ ആരോഗ്യ പ്രവര്‍ത്തകരെയോ ഇകഴ്‌ത്താന്‍ പ്രതിപക്ഷം ശ്രമിച്ചിട്ടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരെ ഇകഴ്‌ത്തി എന്ന വാക്ക് മന്ത്രി പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
Read also: ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; മുന്നൊരുക്കങ്ങൾ പൂർത്തിയായതായി അധികൃതർ