കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങൾ ചെലവാക്കി നടത്തുന്ന പരിപാടിയെ വരവേറ്റത് ഒഴിഞ്ഞ കസേരകൾ. കാണികളേക്കാൾ വേദിയിലായിരുന്നു ആളുകൾ കൂടുതൽ. നേരിട്ട് എത്തുമെന്ന് പറഞ്ഞ മന്ത്രിമാർ ഉൽഘാടന ചടങ്ങുകൾ ഓൺലൈനിൽ ഒതുക്കുകയും ചെയ്‌തു.
നാടൻ കലാരൂപങ്ങളുടെ അവതരണം വേദിയിൽ തകർക്കുമ്പോഴും അവിടെയും ഇവിടെയുമായി കുറച്ച് ആളുകൾ മാത്രമാണ് ഉണ്ടായിരുന്നത്. നോമ്പുതുറ സമയമായതിനാലാണ് ആളുകൾ എത്താതെന്നും ഇത് കഴിഞ്ഞ് കൂടുതൽ പേർ എത്തുമെന്നുമുള്ള സംഘാടകരുടെ പ്രതീക്ഷ ഫലംകണ്ടില്ല. ഉൽഘാടന ചടങ്ങ് തുടങ്ങിയപ്പോഴും അവസ്‌ഥ പഴയത് തന്നെ. നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം മന്ത്രി മുഹമ്മദ് റിയാസ് ഉൽഘാടനം ഓൺലൈനിലാക്കി. അത്യാവശ്യമായ ചില കാര്യങ്ങളിൽ പെട്ടുപോയി എന്നായിരുന്നു വിശദീകരണം.
കോഴിക്കോട്ടെ ഒട്ടുമിക്ക പരിപാടികളിലും എത്താറുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിനും സ്‌ഥലത്തെത്താൻ സാധിച്ചില്ല. എന്നാൽ, ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ തുടങ്ങിയിട്ടേയുള്ളുവെന്നും വരും ദിവസങ്ങളിൽ ആളുകൾ എത്തുമെന്നുമാണ് സംഘാടകരുടെ വിശദീകരണം.
വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ‘എന്റെ കേരളം’ മെഗാ പ്രദർശന വിപണന മേളക്ക് ഇന്നലെയാണ് തുടക്കമായത്. ഏപ്രിൽ 26 വരെയാണ് മേള നടക്കുക. മേളയുടെ ഭാഗമായി 218 സ്‌റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഉൽഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകളും നടക്കും.
വരും ദിവസങ്ങളിൽ പണ്ഡിറ്റ് സുഖദേ ബാദുരിയുടെ ഗസൽ, വിധു പ്രതാപിന്റേയും ടീമിന്റേയും ഓർക്കസ്‌ട്ര, ഗായിക സിത്താരയുടെ സിത്താര മലബാറിക്കസ്, ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന ഉൽസവ രാവ്, കണ്ണൂർ ഷെരീഫിന്റേയും സംഘത്തിന്റേയും ഇശൽ നിലാവ് തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
Most Read: സിനിമാ ഷൂട്ടിങ്ങിനായി നിർമിച്ച വീടുകൾ മൽസ്യ തൊഴിലാളികൾക്ക് സമ്മാനിച്ച് സൂര്യ