തിരുവനന്തപുരം: തുടർഭരണമെന്ന ചരിത്ര നേട്ടവുമായി അധികാരത്തിൽ എത്തിയ രണ്ടാം പിണറായി സർക്കാരിന് ഇന്ന് ഒന്നാം പിറന്നാൾ. 40 വർഷത്തിനിടയിൽ തുടർഭരണം എന്ന ചരിത്രം സൃഷ്‌ടിച്ചാണ് കഴിഞ്ഞ വർഷം മെയ് 20ന് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റത്. അതിനിടെ, സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ ഇന്ന് യുഡിഎഫ് സംസ്‌ഥാന വ്യാപകമായി വിനാശത്തിന്റെ വർഷമായി ആചരിക്കും.
1300 കേന്ദ്രങ്ങളിൽ വൈകിട്ട് 4 മുതൽ 6 മണിവരെ യുഡിഎഫ് സായാഹ്‌ന ധർണ നടത്തും. സംസ്‌ഥാനതല ഉൽഘാടനം വിഡി സതീശൻ തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ നിർവഹിക്കും. കെപിസിസി പ്രസിഡണ് കെ സുധാകരൻ കണ്ണൂരിലും ഉമ്മൻചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പങ്കെടുക്കും.
സിൽവർ ലൈനിലൂടെ സംസ്‌ഥാനത്ത് വികസന വിപ്ളവം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സർക്കാർ നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളി സാമ്പത്തിക പ്രശ്‌നമാണ്. ഒരു വർഷത്തെ സർക്കാരിന്റെ പ്രവർത്തന അംഗീകാരം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ലഭിക്കുമെന്നാണ് നേത്യത്വത്തിന്റെ പ്രതീക്ഷ. ഇതിനിടെ ഒന്നാം വാർഷികത്തിന് 17000 കോടിയുടെ 1557 നൂറുദിന കർമപരിപാടികളുമായി മുന്നോട്ട് പോവുകയാണ് സർക്കാർ.
ലൈഫ് ഭവനപദ്ധതിയും പട്ടയം വിതരണവുമെല്ലാം നേട്ടമായാണ് ഉയർത്തിക്കാട്ടുന്നത്. തുടർഭരണത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ ഇടതുമുന്നണി സർക്കാരിന്റെ ആദ്യ പരീക്ഷണമാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്. ഈ പരീക്ഷ വിജയിച്ച് അംഗസംഖ്യ നൂറിലേക്ക് ഉയർത്തി തുടർഭരണത്തിന്റെ മാറ്റ് കൂട്ടാനുള്ള ശ്രമത്തിലാണ് സർക്കാർ.
Most Read: മഴയുടെ ശക്‌തി കുറയും; ആറ് ജില്ലകളിൽ യെല്ലോ അലർട് മാത്രം