തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഈ മാസം 9ന് അർധരാത്രി 12 മണി മുതൽ ആരംഭിക്കും. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾ ഒന്നും തന്നെ കടലിൽ പോകുവാനോ മൽസ്യബന്ധനം നടത്താനോ പാടില്ല.
നിയന്ത്രണങ്ങൾ ഇങ്ങനെ:
- കേരളാ തീരത്ത് മൽസ്യബന്ധനം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുകൾ 9ന് മുമ്പായി കേരളാ തീരം വിട്ടുപോകണം.
- 2 വള്ളങ്ങൾ ഉപയോഗിച്ചുളള പെയർ ട്രോളിങ് അഥവാ ഡബിൾ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മൽസ്യ ബന്ധനം, ജുവനൈൽ ഫിഷിങ് എന്നിവ കർശനമായി നിരോധിക്കും.
- പരമ്പരാഗത വള്ളങ്ങളിൽ മൽസ്യബന്ധനം നടത്തുമ്പോൾ സാമൂഹിക അകലം നിർബന്ധമാണ്.
- ട്രോളിങ് നിരോധനം തുടങ്ങുന്ന 9ന് അർധരാത്രി 12ന് മുമ്പായി എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31ന് അർധരാത്രി 12 മണിക്കു ശേഷം മാത്രമേ മൽസ്യബന്ധനത്തിന് പുറപ്പെടുവാൻ പാടുളളൂ.
- മൺസൂൺ കാലയളവിൽ മൽസ്യബന്ധനത്തിന് ഏർപ്പെടുന്ന എല്ലാ ബോട്ടുകളിലും മതിയായ സുരക്ഷാ ഉപകരണങ്ങൾ, മൽസ്യ തൊഴിലാളികളുടെ കൈവശം ബയോമെട്രിക് കാർഡ് എന്നിവ കരുതണം. മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ മൽസ്യബന്ധനത്തിന് പുറപ്പെടാവൂ.
- ലേലം ഒഴിവാക്കി മാത്രമേ മൽസ്യവിൽപന നടത്തുവാൻ അനുമതിയുള്ളു.
Also Read: ശക്തമായ മഴയ്ക്ക് സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്