ഡെറാഡൂണ്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്ളസ് ടു ബോര്‍ഡ് പരീക്ഷ റദ്ദാക്കിയതായി ഉത്തരാഖണ്ഡ്. വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് ഇക്കാര്യം അറിയിച്ചത്.
മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളും കോവിഡ് കണക്കിലെടുത്ത് നേരത്തെ പന്ത്രണ്ടാം ക്ളാസ് പരീക്ഷ റദ്ദാക്കിയിരുന്നു.
ഉത്തരാഖണ്ഡിൽ പന്ത്രണ്ടാം ക്ളാസില്‍ പഠിക്കുന്ന 1.23 ലക്ഷം കുട്ടികളാണുള്ളത്. മെയ് നാലിന് നടക്കേണ്ടിയിരുന്ന പ്ളസ് ടു പരീക്ഷ ഉത്തരാഖണ്ഡ് മാറ്റിവച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കുകയായിരുന്നു. നേരത്തെ പത്താം ക്ളാസ് പരീക്ഷയും സംസ്ഥാനം റദ്ദാക്കിയിരുന്നു.
അതേസമയം കഴിഞ്ഞ ദിവസമാണ് സിബിഎസ്ഇ പ്ളസ് ടു പരീക്ഷ റദ്ദാക്കിയത്. പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് പരീക്ഷ വേണ്ടെന്ന കാര്യത്തിൽ ധാരണയായത്. ഏറെ നാളത്തെ അനിശ്ചിതത്വത്തിനും ചർച്ചക്കും ഒടുവിലായിരുന്നു തീരുമാനം. വിദ്യാര്‍ഥികളുടെ സുരക്ഷയിൽ ഒരു തരത്തിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന് വിലയിരുത്തിയാണ് പരീക്ഷ വേണ്ടെന്ന നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
Read Also: ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാക്കുന്നു; ജൂൺ 7ആം തീയതി നിരാഹാര സമരം