ന്യൂഡെൽഹി: രാജ്യത്ത് 5ജി വയർലെസ് നെറ്റ്വർക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള നൽകിയ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി. ജൂഹിയുടെ ഹരജി ന്യൂനതകളുള്ളതും അംഗീകരിക്കാൻ ആവുന്നതല്ലെന്നും നിരീക്ഷിച്ച കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു.
ഹരജിയിൽ വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ പ്രശസ്തിക്കു വേണ്ടിയാണ് ഹരജി സമർപ്പിച്ചതെന്ന് കരുതുന്നതായും കോടതി വ്യക്തമാക്കി.
തന്റെ കേസിന്റെ വെര്‍ച്വല്‍ ഹിയറിംഗുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജൂഹി ചൗള സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതേസമയം വെർച്വൽ വാദം കേൾക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി തടസം സൃഷ്ടിക്കുകയും ചെയ്തയാൾക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. മൂന്ന് തവണയാണ് ഒരാള്‍ പാട്ടുകള്‍ പാടി വെര്‍ച്വല്‍ ഹിയറിങ് തടസപ്പെടുത്തിയത്.
മതിയായ പഠനങ്ങള്‍ നടത്താതെ 5ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യം ചെയ്താണ് ജൂഹി ചൗള ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന് മനുഷ്യനും മറ്റുജീവികള്‍ക്കും എങ്ങനെയൊക്കെ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്നും എന്നാൽ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും ഇവർ ഹരജിയിൽ പറഞ്ഞിരുന്നു.
Read Also: രാജ്യത്തെ പ്രതിദിന കോവിഡ് കണക്കില്‍ 60 ശതമാനം കുറവ്; കേന്ദ്ര ആരോഗ്യമന്ത്രാലയം