ന്യൂഡെല്‍ഹി: കുട്ടികളിലെ കോവിഡ് ചികിൽസയ്ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. ബുധനാഴ്ച രാത്രിയോടെ ഡയറക്ടർ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി.
കുട്ടികള്‍ക്ക് റെംഡെസിവിര്‍ നല്‍കരുതെന്നാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. 18 വയസില്‍ താഴെ പ്രായമുയുള്ളവരില് മരുന്ന് ഫലപ്രദമാണെന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നിര്‍ദ്ദേശം.
സ്റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ് വിലയിരുത്തല്‍. 12 വയസിന് മുകളിലുള്ള കുട്ടികള്‍ ആറ് മിനിറ്റ് നടന്നതിന് ശേഷം പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് പരിശോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
അതേസമയം പരിശോധനയില്‍ രക്തത്തിലെ ഓക്സിജന്‍ അളവില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടാവുകയോ, കുട്ടികള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നും രക്തത്തില്‍ ഓക്സിജന്റെ അളവ് 94 ശതമാനത്തിൽ താഴ്ന്നാലും ശ്രദ്ധിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. എന്നാല്‍, ഗുരുതര ആസ്ത്മ രോഗമുള്ള കുട്ടികള്‍ക്ക് ഇത്തരം ചികിൽസാ രീതി നിര്‍ദ്ദേശിക്കുന്നില്ല.
ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക് ഡോക്റുടെ നിര്‍ദ്ദേശമനുസരിച്ച് പാരസെറ്റാമോള്‍ നല്‍കാവുന്നതാണ്. കൂടാതെ അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സിടി സ്കാനിങ് ഉപയോഗിക്കാമെന്നും ഡയറക്ടർ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.
Read Also: ലക്ഷദ്വീപിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും