തിരുവനന്തപുരം: കോവിഡ് രോഗിയിൽ നിന്നും നിയമവിരുദ്ധമായി അധിക തുക ഈടാക്കിയ ആശുപത്രിക്കെതിരെ നടപടി. കോവിഡ് സെല്ലിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്‌ത രോഗിയിൽ നിന്നും 1,42,708 രൂപ അധികമായി ഈടാക്കിയ പോത്തൻകോട് ശുശ്രുത ആശുപത്രിക്കെതിരെയാണ് നടപടി. ഈടാക്കിയ തുകയുടെ പത്തിരട്ടി തുക ആശുപത്രി പിഴയടക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു.
നിയമനടപടി സ്വീകരിക്കാതിരിക്കാൻ മതിയായ കാരണമുണ്ടെങ്കിൽ 15 ദിവസത്തിനകം അറിയിക്കാൻ ആശുപത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. ജില്ലാ കളക്‌ടറേറ്റിൽ നിന്ന് റഫർ ചെയ്യുന്ന രോഗികളിൽ നിന്നും എംപാനൽഡ് ആശുപത്രികൾ ചികിൽസാ ചെലവ് ഈടാക്കരുതെന്നാണ് വ്യവസ്‌ഥ. ഇത് ലംഘിച്ചുകൊണ്ടാണ് ആറ് ദിവസത്തെ ചികിൽസക്ക് ശുശ്രുത ആശുപത്രി ലക്ഷം രൂപയിലധികം ഈടാക്കിയത്.
വട്ടിയൂർക്കാവ് മണ്ണറക്കോണം സ്വദേശി ബിഎച്ച് ഭുവനേന്ദ്രനെയാണ് 2021 മെയ് 12 മുതൽ ആറ് ദിവസം ചികിൽസിച്ചത്. 1,42,708 രൂപയിൽ 58,695 രൂപ ഇൻഷുറൻസിൽ നിന്ന് ഈടാക്കി. ബാക്കി തുക രോഗിയിൽ നിന്ന് നേരിട്ടാണ് ഈടാക്കിയത്. രോഗിയുടെ മകനാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്.
അതേസമയം, എംപാനൽ ചെയ്യാൻ മെയ് 14നാണ് അപേക്ഷ നൽകിയതെന്നും എന്നാൽ മെയ് 21ന് മാത്രമാണ് എംപാനൽ ചെയ്‌ത് കിട്ടിയതെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. എംപാനൽ ചെയ്‌ത് കിട്ടുന്നതിന് മുൻപ് സർക്കാർ നിർദ്ദേശപ്രകാരം പ്രവേശിക്കപ്പെട്ട രോഗിക്ക് ചികിൽസ സൗജന്യം നൽകാനാവില്ലെന്ന നിലപാടാണ് എടുത്തതെന്നും അധികൃതർ അറിയിച്ചു.
Most Read: വാഹനങ്ങളിലെ തോന്നിവാസങ്ങൾ; നടപടിക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാം