കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശിനിയായ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പോലീസ് കുറ്റപത്രം നൽകിയത്. സംഭവത്തിൽ രണ്ടു ഡോക്‌ടർമാർ, രണ്ടു നഴ്‌സുമാർ എന്നിവരെ പ്രതികളാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. 750 പേജുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളാണ് ഉള്ളത്.
തളിപ്പറമ്പ് സൗപർണികയിൽ ഡോ. സികെ രമേശൻ, സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ് മലപ്പുറം ചങ്കുവെട്ടി മംഗലത്ത് ഡോ. എം ഷഹന, മെഡിക്കൽ കോളേജിലെ സ്‌റ്റാഫ് നഴ്‌സുമാരായ പെരുമണ്ണ പാലത്തുംകുഴി എം രഹന, ദേവഗിരി കളപ്പുരയിൽ കെജി മഞ്‌ജു എന്നിവരാണ് കേസിൽ ഒന്ന് മുതൽ നാലുവരെയുള്ള പ്രതികൾ. ഇവർക്കെതിരെ കുറ്റപത്രം നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുമതി നൽകിയിരുന്നു.
2017 നവംബർ 30ന് മെഡിക്കൽ കോളേജിൽ നടന്ന പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാർച്ച് ഒന്നിനാണ് ഹർഷിന കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മെഡിക്കൽ നെഗ്‌ളിജൻസ് ആക്‌ട് പ്രകാരം മെഡിക്കൽ കോളജ് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസ് എസിപി കെ സുദർശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
അന്ന് ഹർഷിനക്ക് പ്രസവ ശസ്‌ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്ന നാല് പേരെയാണ് കേസിൽ പ്രതി ചേർത്തത്. ഇവരുടെ അറസ്‌റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഐപിസി 338 പ്രകാരം രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയത്. അതേസമയം, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഹർഷിന പറഞ്ഞു. നഷ്‌ടപരിഹാരം കൂടി ലഭിക്കുന്നതോടെ മാത്രമേ നീതി പൂർണമാകുള്ളൂവെന്നും ഹർഷിന പ്രതികരിച്ചു. ഒരു കോടി രൂപയാണ് ഹർഷിന നഷ്‌ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം